ഇന്ത്യന്‍സമയം രാത്രി എട്ട് മണിക്കാണ് വെസ്റ്റ് ഇന്‍ഡീസ്-ഇന്ത്യ അഞ്ചാം ടി20 ആരംഭിക്കുക. ഏഴരയ്‌ക്ക് ടോസ് ഇടും.

ഫ്ലോറിഡ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ അഞ്ചാമത്തെയും(WI vs IND 5th T20I) അവസാനത്തേയും മത്സരം ഇന്ന് നടക്കുമ്പോള്‍ ആശങ്കയായി കാലാവസ്ഥാ പ്രവചനം. മഴമൂലം നാലാം ടി20 വൈകിയാരംഭിച്ച ഫ്ലോറിഡയിലെ ലൗഡര്‍ഹില്ലിലുള്ള സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍(Central Broward Regional Park Stadium Turf Ground) തന്നെയാണ് ഇന്നത്തെ മത്സരവും എന്ന ആശങ്ക ശരിവെക്കുന്നതാണ് കാലാവസ്ഥാ പ്രവചനം. 

ഇന്ത്യന്‍സമയം രാത്രി എട്ട് മണിക്കാണ് വെസ്റ്റ് ഇന്‍ഡീസ്-ഇന്ത്യ അഞ്ചാം ടി20 ആരംഭിക്കുക. ഏഴരയ്‌ക്ക് ടോസ് ഇടും. പ്രാദേശിക സമയം രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന മത്സരത്തിന് മുമ്പ് മഴ സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. 60 ശതമാനം മഴ സാധ്യതയാണ് ഫ്ലോറിഡയില്‍ കല്‍പിക്കപ്പെടുന്നത്. 32 ഡിഗ്രി സെല്‍ഷ്യസായിരിക്കും ഉയര്‍ന്ന താപനില. ഇവിടെ നടന്ന കഴിഞ്ഞ ടി20 മഴമൂലം വൈകിയാണ് ആരംഭിച്ചത്. ഇന്ത്യന്‍സമയം രാത്രി ഏഴരയ്‌ക്ക് ടോസ് ഇടാനാണ് തീരുമാനിച്ചതെങ്കിലും ക്യാപ്റ്റന്‍മാര്‍ ഇരുവരും കളത്തിലിറങ്ങുമ്പോള്‍ സമയം 8.15 ആയി. സമാനമായി മഴയുടെ ഭീഷണി നിലനില്‍ക്കുകയാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും ടി20ക്കും. അതിനാല്‍ ഇന്നത്തെ ടി20യും വൈകിയാരംഭിക്കാന്‍ സാധ്യതയുണ്ട്. 

അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1ന് ഇതിനകം നേടിയതിനാല്‍ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും. നാളെ ഏഷ്യാ കപ്പ് സ്‌ക്വാഡ് പ്രഖ്യാപിക്കുന്നതിനാല്‍ അവസാന പരീക്ഷണമാകും ഇന്നത്തെ പ്ലേയിംഗ് ഇലവന്‍. മലയാളിതാരം സഞ്ജു സാംസണ്‍ ഇന്നും തുടരും. ഏഷ്യാ കപ്പ് സ്‌ക്വാഡ് പ്രഖ്യാപനത്തിന് മുമ്പുള്ള അവസാന മത്സരത്തില്‍ സഞ്ജുവിന്‍റെ പ്രകടനം നിര്‍ണായകമാകും. നാലാം ടി20യില്‍ അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു 23 പന്തില്‍ പുറത്താകാതെ 30* റണ്‍സ് സ്വന്തമാക്കി. അവസാന ഓവറുകളില്‍ പന്തുകള്‍ അധികം ലഭിക്കാത്തത് തിരിച്ചടിയായി. സഞ്ജുവിന്‍റെ ഇന്നിംഗ്‌സിന് വേഗം കുറഞ്ഞുപോയെന്നും, അതല്ല താരം സെന്‍സിബിള്‍ ഇന്നിംഗ്‌സാണ് കളിച്ചതെന്നും ആരാധക വിലയിരുത്തലുകളുണ്ട്. ഫീല്‍ഡിംഗില്‍ ജേസന്‍ ഹോള്‍ഡറുടെ ക്യാച്ചും നിക്കോളാസ് പുരാന്‍റെ റണ്ണൗട്ടുമായും സഞ്ജു തിളങ്ങി. 

കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ 59 റണ്‍സിന് വിജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്. രോഹിത് ശര്‍മ്മ(33), സൂര്യകുമാര്‍ യാദവ്(24), റിഷഭ് പന്ത്(44), അക്സര്‍ പട്ടേല്‍ 8 പന്തില്‍ പുറത്താകാതെ 20* എന്നിവരും തിളങ്ങി. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്തും സൂര്യയും 4.4 ഓവറില്‍ 53 റണ്‍സ് ചേര്‍ത്തതും നിര്‍ണായകമായി. ബൗളിംഗില്‍ അര്‍ഷ്‌ദീപ് സിംഗ് 3.1 ഓവറില്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി. ആവേശ് ഖാനും അക്‌സര്‍ പട്ടേലും രവി ബിഷ്‌ണോയിയും രണ്ട് വിക്കറ്റ് വീതം നേടി. ഏഷ്യാ കപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കുമ്പോള്‍ അര്‍ഷ്‌ദീപിനെ തഴയാന്‍ സെലക്‌ടര്‍മാര്‍ക്കാവില്ല. ആവേശായിരുന്നു കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. 

ലോകത്തെ ഏത് സ്റ്റേഡിയവും സഞ്ജുവിന് സമമാണ്; മലയാളിതാരം കളിക്കുമെന്ന് പറഞ്ഞതും ഫ്ലോറിഡയിലും ഇളകിമറിഞ്ഞ് ഗാലറി