ലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ വില്യംസണ് പുറമെ ഹെന്റി നിക്കോള്‍സും ഇരട്ട സെഞ്ചുറി നേടിയിരുന്നു. ഇരുവരും 363 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. വില്യംസണ്‍-നിക്കോള്‍സ് സഖ്യം കരിയറില്‍ ഇത് രണ്ടാം തവണയാണ് കിവീസിമായി 300 റണ്‍സിന് മുകളില്‍ കൂട്ടുകെട്ടുയര്‍ത്തുന്നത്.

വെല്ലിംഗ്ടണ്‍: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിക്ക് പിന്നാലെ റെക്കോര്‍ഡ് പട്ടികയില്‍ ഇടം പിടിച്ച് കെയ്ന്‍ വില്യംസണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറികള്‍ നേടുന്ന താരങ്ങളുടെ രണ്ടാമതെത്തിയിരിക്കുകയാണ് താരം. 296 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും 23 ഫോറും ഉള്‍പ്പെടെ 215 റണ്‍സാണ് നേടിയത്. ഇതോടെ ആറ് ഇരട്ട സെഞ്ചുറികള്‍ നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, റിക്കി പോണ്ടിംഗ്, വിരേന്ദര്‍ സെവാഗ് എന്നിവരുടെ ഒപ്പമെത്താന്‍ വില്യംസണ് സാധിച്ചു. 

മുന്‍ പാകിസ്ഥാന്‍ താരങ്ങളായ ജാവേദ് മിയാന്‍ദാദ്, യൂനിസ് ഖാന്‍ എന്നിവര്‍ക്കും ആറ് ഇരട്ട സെഞ്ചുറികള്‍ വീതമുണ്ട്. സമകാലിക ക്രിക്കറ്റര്‍മാരില്‍ വിരാട് കോലിക്കാണ് ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറിയുള്ളത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അക്കൗണ്ടില്‍ ഏഴ ഇരട്ട സെഞ്ചുറികളുണ്ട്. ഡോണ്‍ ബ്രാഡ്മാനാണ് ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറി നേടിയ ക്രിക്കറ്റര്‍. 12 തവണ അദ്ദേഹം ഇരട്ടശതകം പൂര്‍ത്തിയാക്കി. നിലവില്‍ സജീവമായ ക്രിക്കറ്റര്‍മാരില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളില്‍ കോലിക്കൊപ്പമെത്താന്‍ വില്യംസണിനായി. 28 സെഞ്ചുറികളാണ് ഇരുവര്‍ക്കും. ജോ റൂട്ടിന് 29 സെഞ്ചുറികളുണ്ട്. 30 സെഞ്ചുറികളുല്ല സ്റ്റീവ് സ്മിത്താണ് ഒന്നാമന്‍. 

ലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ വില്യംസണ് പുറമെ ഹെന്റി നിക്കോള്‍സും ഇരട്ട സെഞ്ചുറി നേടിയിരുന്നു. ഇരുവരും 363 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. വില്യംസണ്‍-നിക്കോള്‍സ് സഖ്യം കരിയറില്‍ ഇത് രണ്ടാം തവണയാണ് കിവീസിമായി 300 റണ്‍സിന് മുകളില്‍ കൂട്ടുകെട്ടുയര്‍ത്തുന്നത്. ഒന്നില്‍ കൂടുതല്‍ തവണ 300+ കൂട്ടുകെട്ടുണ്ടാക്കുന്ന ആറാമത്തെ സഖ്യമാണ് വില്യംസണും നിക്കോള്‍സും. മഹേല ജയവര്‍ധനെ-കുമാര്‍ സംഗക്കാര, ഡോണ്‍ ബ്രാഡ്മാന്‍-വില്‍ പോണ്‍സ്‌ഫോര്‍ഡ്, മൈക്കല്‍ ക്ലാര്‍ക്ക്-റിക്കി പോണ്ടിംഗ്, മുഹമ്മദ് യൂസഫ്-യൂനിസ് ഖാന്‍, രാഹുല്‍ ദ്രാവിഡ്-വിവിഎസ് ലക്ഷ്മണ്‍ സഖ്യമാണ് ഇവര്‍ക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. ഹാഷിം അംല-ജാക് കാലിസ്, ഹെര്‍ഷെല്‍ ഗിബ്‌സ്- ഗ്രെയിം സ്മിത്ത് സഖ്യം ഓരോ തവണ 300+കൂട്ടുകെട്ടുയര്‍ത്തിയിട്ടുണ്ട്. ന്യൂസിലന്‍ഡിനായി ടെസ്റ്റില്‍ ഏതെങ്കിലും ഒരു ബാറ്റിംഗ് സഖ്യം നേടുന്ന ഏറ്റവും ഉയര്‍ന്ന അഞ്ചാമത്തെ റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇന്ന് നേടിയ 363 റണ്‍സ്.

ബോള്‍ട്ടിനെ വെല്ലുന്ന ഓട്ടവുമായി കോലി, കവറില്‍ നിന്ന് മിഡ് വിക്കറ്റിലേക്ക് ഓടിയെത്തിയത് 6 സെക്കന്‍ഡില്‍-വീഡിയോ