ഇംഗ്ലണ്ട് 28.1 ഓവറില്‍ 113ന് ഓള്‍ ഔട്ടായപ്പോള്‍ 27 പന്തില്‍ 77 റണ്‍സെടുത്ത ഗെയില്‍ കൊടുങ്കാറ്റിനൊടുവില്‍ വിന്‍ഡീസ് ഏഴ് വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി.

സെന്റ് ലൂസിയ: റണ്‍മഴ കണ്ട നാലു മത്സരങ്ങള്‍ക്കൊടുവില്‍ ഒടുവില്‍ നിര്‍ണായക അഞ്ചാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ നാണംകെടുത്തി വെസ്റ്റ് ഇന്‍ഡീസ്. ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് വിന്‍ഡീസ് ഏകദിന പരമ്പര സമനിലയാക്കി(2-2). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 28.1 ഓവറില്‍ 113ന് ഓള്‍ ഔട്ടായപ്പോള്‍ 27 പന്തില്‍ 77 റണ്‍സെടുത്ത ഗെയില്‍ കൊടുങ്കാറ്റിനൊടുവില്‍ വിന്‍ഡീസ് ഏഴു വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി.

വെറും 12.1 ഓവറിലായിരുന്നു വിന്‍ഡീസിന്റെ ജയം. 19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഗെയില്‍ ഒരു വിന്‍ഡീസ് താരത്തിന്റെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കി. അഞ്ച് ഫോറും ഒമ്പത് സിക്സറും അടങ്ങുന്നതായിരുന്നു ഗെയിലിന്റെ ഇന്നിംഗ്സ്. ഒരു റണ്ണെടുത്ത ജോണ്‍ കാംപ്ബെല്ലിന്റെയും 13 റണ്‍സെടുത്ത ഹെറ്റ്മെയറിന്റെയും വിക്കറ്റുകളാണ് ഗെയിലിന് പുറമെ വിന്‍ഡീസിന് നഷ്ടമായത്.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനെ അഞ്ചോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ഓഷാനെ തോമസാണ് തകര്‍ത്തത്. കഴിഞ്ഞ മത്സരത്തില്‍ 418 റണ്‍സടിച്ച ഇംഗ്ലണ്ടിന്റെ അവിശ്വസനീയ തകര്‍ച്ചയാണ് സെന്റ് ലൂസിയയിലെ ഡാരന്‍ സമി സ്റ്റേഡിത്തില്‍ കണ്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് സ്കോര്‍ ബോര്‍ഡില്‍ 16 റണ്‍സെത്തിയപ്പോഴെ ജോണി ബെയര്‍സ്റ്റോ(11)യുടെ വിക്കറ്റ് നഷ്ടമായി. 18 റണ്‍സില്‍ ജോ റൂട്ടിലൂടെ(1) രണ്ടാം വിക്കറ്റും നഷ്ടമായെങ്കിലും അലക്സ് ഹെയില്‍സും(23)ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും(18) ചേര്‍ന്ന് ടീം സ്കോര്‍ 50 കടത്തി.

എന്നാല്‍ പിന്നീടായിരുന്നു ഇംഗ്ലണ്ടിന്റെ അവിശ്വസനീയ തകര്‍ച്ച. ഹെയില്‍സിനെ ബ്രാത്ത്‌‌വെയിറ്റും മോര്‍ഗനെ ഓഷാനെ തോമസും മടക്കി. ബെന്‍ സ്റ്റോക്സിനെയും(15) ബ്രാത്ത്‌വെയിറ്റ് മടക്കിയതോടെ 88/5 ലേക്ക് കൂപ്പുകുത്തിയ ഇംഗ്ലണ്ടിനെ ജോസ് ബട്‌ലര്‍ കരയകയറ്റുമെന്ന് തോന്നിച്ചെങ്കിലും മോയിന്‍ അലിയെ(12) വീഴ്ത്തി തോമസ് ഇംഗ്ലണ്ടിന്റെ കൂട്ടത്തകര്‍ച്ചക്ക് തുടക്കമിട്ടു.

111 റണ്‍സില്‍ ആറാം വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ട് 113 റണ്‍സിന് ഓള്‍ ഔട്ടായി. ഇംഗ്ലണ്ടിന്റെ അവസാന മൂന്ന് ബാറ്റ്സ്മാന്‍മാരെ അക്കൗണ്ട് തുറക്കും മുമ്പെ മടക്കി ഓഷാനെ തോമസ് ഇംഗ്ലണ്ട് ഇന്നിംഗ്സിന് തിരശീലയിട്ടു. വിന്‍ഡീസിനായ ജേസണ്‍ ഹോള്‍ഡറും ബ്രാത്ത്‌വെയിറ്റും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അഞ്ച് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചു.