റണ്ണേഴ്സ് അപ്പായ ശ്രീലങ്കൻ ടീമിന്റെ ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടുവിന് നഖ്‍വി ചെക്ക് സമ്മാനിച്ചു. തുടർന്ന് ശ്രീലങ്കൻ ക്യാപ്റ്റൻ അവതാരകനുമായി സംസാരിച്ച് കഴിഞ്ഞതോടെ സമ്മാനദാനച്ചടങ്ങ് അവസാനിക്കുകയായിരുന്നു. ചടങ്ങ് അവസാനിച്ചതിന് പിന്നാലെ മൊഹ്സിൻ നഖ്‍വി സ്റ്റേഡിയത്തിൽനിന്ന് മടങ്ങി
ദുബായ്: ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്‍വിയിൽനിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ച് ഇന്ത്യൻ വനിതകളും. ശ്രീലങ്കയെ തോൽപ്പിച്ച് വനിതാ ഏഷ്യാകപ്പ് ഫൈനലിൽകിരീടം ചൂടിയതിന് പിന്നാലെ നടന്ന സമ്മാനദാനച്ചടങ്ങിൽനിന്നാണ് ഇന്ത്യൻ വനിതാ ടീം വിട്ടുനിന്നത്.
ഞായറാഴ്ച ദുബായിൽ നടന്ന ഏഷ്യാകപ്പ് ഫൈനൽ മത്സരത്തിന് പാക് മന്ത്രി കൂടിയായ മൊഹ്സിൻ നഖ്‍വിയും എത്തിയിരുന്നു. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, സെക്രട്ടറി ദേവജിത് സായ്കിയ എന്നിവർക്കൊപ്പമാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് കൂടിയായ നഖ്‍വി മത്സരം കണ്ടത്. ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തിയതോടെ സമ്മാനദാനച്ചടങ്ങിനെക്കുറിച്ചും അഭ്യൂഹങ്ങളുയർന്നിരുന്നു. മത്സരശേഷം ഇന്ത്യൻ താരങ്ങളെല്ലാം ഹെഡ് കോച്ച് അമോൾ മുസുംദാറിന് ചുറ്റുമെത്തി. തുടർന്ന് കോച്ച് ടീമംഗങ്ങളെ അഭിനന്ദിച്ചു. ഇതിനുപിന്നാലെ ബിസിസിഐ വൈസ് പ്രസിഡന്റും സെക്രട്ടറിയും എത്തി താരങ്ങളെ അഭിനന്ദിക്കുകയും ഇവർക്ക് മെഡലുകൾ കൈമാറുകയുംചെയ്തു. ഇതേസമയം, സ്റ്റേഡിയത്തിൽ സമ്മാനദാനച്ചടങ്ങിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു.
മൊഹ്സിൻ നഖ്‍വിയടക്കമുള്ളവർ സമ്മാനദാനച്ചടങ്ങിനായി വേദിയിലെത്തി. റണ്ണേഴ്സ് അപ്പായ ശ്രീലങ്കൻ ടീമിന്റെ ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടുവിന് നഖ്‍വി ചെക്ക് സമ്മാനിച്ചു. തുടർന്ന് ശ്രീലങ്കൻ ക്യാപ്റ്റൻ അവതാരകനുമായി സംസാരിച്ച് കഴിഞ്ഞതോടെ സമ്മാനദാനച്ചടങ്ങ് അവസാനിക്കുകയായിരുന്നു. ചടങ്ങ് അവസാനിച്ചതിന് പിന്നാലെ മൊഹ്സിൻ നഖ്‍വി സ്റ്റേഡിയത്തിൽനിന്ന് മടങ്ങി. എന്നാൽ, അദ്ദേഹത്തിന്റെ വാഹനത്തിൽ ഏഷ്യാകപ്പ് ട്രോഫി ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
2025-ൽ പുരുഷ ഏഷ്യാകപ്പ് ക്രിക്കറ്റിൽ ചാമ്പ്യന്മാരായ ഇന്ത്യൻ ടീമും നഖ്‍വിയിൽനിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ചിരുന്നു. നഖ്‍വിക്ക് പകരം എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ഭാരവാഹി ട്രോഫി സമ്മാനിക്കണമെന്നും നഖ്‍വിയിൽിന്ന് ട്രോഫി വാങ്ങില്ലെന്നുമാണ് ഇന്ത്യൻ ടീം അന്ന് അറിയിച്ചത്. എന്നാൽ, ഈ അഭ്യർഥന നഖ്‍വി അംഗീകരിച്ചില്ല. ഇതോടെ ട്രോഫി വാങ്ങില്ലെന്ന് തീരുമാനമെടുത്ത് ഇന്ത്യൻ ടീമും മടങ്ങുകയായിരുന്നു.


