വനിത ട്വന്റി 20 ലോകകപ്പ്: സെമിയില്‍ ഇന്ത്യയുടെ എതിരാളികളായി
ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും സെമിയിലെത്തിയത്. വ്യാഴാഴ്ച രാവിലെ 9.30നാണ് ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ സെമി. ഉച്ചയ്ക്ക് ശേഷം രണ്ടാം സെമി നടക്കും.
സിഡ്നി: വനിത ട്വന്റി 20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയുടെ എതിരാളികള്‍ ഇംഗ്ലണ്ട്. ഇന്ത്യ എ ഗ്രൂപ്പ് ചാംപ്യന്മാരായപ്പോള്‍, ഇംഗ്ലണ്ട് ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്ക - വെസ്റ്റ് ഇന്‍ഡീസ് ഗ്രൂപ്പ് മത്സരം, മഴകാരണം ഉപേക്ഷിച്ചതോടെ ഇരു ടീമും പോയിന്റ് പങ്കിട്ടു.
ഇതോടെ ഗ്രൂപ്പ് ബി ചാംപ്യന്മാരായ ദക്ഷിണാഫ്രിക്ക, സെമിയിൽ ഓസ്ട്രേലിയയെ നേരിടും. ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും സെമിയിലെത്തിയത്. വ്യാഴാഴ്ച രാവിലെ 9.30നാണ് ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ സെമി. ഉച്ചയ്ക്ക് ശേഷം രണ്ടാം സെമി നടക്കും.
2018ലെ ടി20 ലോകകപ്പ് സെമിയിൽ ഇന്ത്യയെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ ഇംഗ്ലണ്ട് കിരീടം നേടിയിരുന്നു. കഴിഞ്ഞ അഞ്ച് ടി20 മത്സരങ്ങളില്‍ നാലിലും ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റിരുന്നു. ഇത്തവണ ടൂര്‍ണമെന്റിലെ ടോപ് സ്കോററായ രണ്ട് താരങ്ങള്‍ ഇംഗ്ലണ്ട് ടീമിലുണ്ട്. നാറ്റ് സ്കൈവറും ഹെതര്‍ നൈറ്റും. ലോകകപ്പിലെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നൈറ്റിന്റെ പേരിലാണ്. തായ്‌ലന്‍ഡിനെതിരെ നേടിയ 108 റണ്‍സ്.
ഇന്ത്യയുടെ ഷഫാലി വര്‍മയാണ് റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്ത്. ഇന്ത്യയുടെ പൂനം യാദവാണ് വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യ ഇതുവരെയും വനിതാ ലോകകപ്പ് ജയിച്ചിട്ടില്ല. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിനാണ് ലോകകപ്പ് ഫൈനല്‍.