ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇംഗ്ലണ്ടിൽ മഴക്കളി പതിവ്; ഐസിസിക്കെതിരെ ആരാധകരോഷം
ഭൂമിയിൽ വേറെ എവിടെയും വേദിയില്ലാത്തതുകൊണ്ടാണോ ഐസിസി പ്രധാന ടൂർണമെന്റുകളെല്ലാം ഇംഗ്ലണ്ടിൽ നടത്തുന്നതെന്നും ആരാധകർ ചോദിച്ചു. 2019ലെ ഏകദിന ലോകകപ്പ് ഫൈനലും മഴമൂലം തടസപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ രോഷപ്രകടനം.
സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡിും തമ്മിലുള്ള ആദ്യ ദിവസത്തെ മത്സരത്തിന്റെ ആദ്യ സെഷൻ മഴ മൂലം ഉപേക്ഷിച്ചതിന് പിന്നാലെ ഐസിസിക്കെതിരെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ രോഷപ്രകടനം. മഴ എല്ലാക്കാലത്തും വില്ലനായിട്ടുള്ള ഇംഗ്ലണ്ടിൽ തന്നെ ഐസിസി ആദ്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വെച്ചതിനെയാണ് ആരാധകർ വിമർശിക്കുന്നത്. ഐസിസിയുടെ പ്രധാന ടൂർണമെന്റുകൾ ഇംഗ്ലണ്ടിൽ നടത്തിയപ്പോഴെല്ലാം മഴ വില്ലനായിട്ടുണ്ടെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
ഭൂമിയിൽ വേറെ എവിടെയും വേദിയില്ലാത്തതുകൊണ്ടാണോ ഐസിസി പ്രധാന ടൂർണമെന്റുകളെല്ലാം ഇംഗ്ലണ്ടിൽ നടത്തുന്നതെന്നും ആരാധകർ ചോദിച്ചു. 2019ലെ ഏകദിന ലോകകപ്പ് ഫൈനലും മഴമൂലം തടസപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ രോഷപ്രകടനം.
സതാംപ്ടണിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആദ്യ ദിവസത്തെ കളി പോലും സാധ്യമാവുമോ എന്ന് സംശയമുണ്ട്. ലോർഡ്സിൽ നടത്താനിരുന്ന ഫൈനൽ ഇന്ത്യൻ ടീമിന്റെ ക്വാറന്റീനും പരിശീലനവും ഒരുമിച്ച് നടത്താനുളള സൗകര്യം കണക്കിലെടുത്താണ് സതാംപ്ടണിലേക്ക് മാറ്റിയത്.
ലോർഡ്സ് സ്ഥിതിചെയ്യുന്ന ലണ്ടനിലും ഇപ്പോൾ കനത്ത മഴയാണ്. ഇംഗ്ലണ്ടിൽ കനത്ത മഴ പെയ്യുന്ന ജൂൺ മാസത്തിൽ തന്നെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടത്തുന്നതിനെതിരെയും ആരാധകർ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുന്നുണ്ട്.