ക്യാച്ചിനായി അപ്പീൽ ചെയ്തത് വില്യംസൺ, ഡിആർഎസ് എടുത്തത് അമ്പയർ; ചൂടായി കോലി
മത്സരത്തിന്റെ 41-ാം ഓവറിലായിരുന്നു നാടകീയ സംഭവം. ചേതേശ്വർ പൂജാര പുറത്തായതിന് പിന്നാലെ കരുതലോടെ കളിക്കുകയായിരുന്നു കോലി. ലെഗ് സ്റ്റംപിന് പുറത്ത് വൈഡായി പോയ പന്തിൽ കോലി ബാറ്റ് വെച്ചു. ശബ്ദം കേട്ട ബോൾട്ടും ന്യൂസിലൻഡ് താരങ്ങളും ക്യാച്ചിനായി അപ്പീൽ ചെയ്തു.
സതാംപ്ടൺ: ട്രെന്റ് ബോൾട്ടിന്റെ പന്തിൽ വിരാട് കോലിയുടെ ക്യാച്ചിനായി അപ്പീൽ ചെയ്ത് കിവീസ് താരങ്ങൾ. എന്നാൽ ഔട്ട് വിളിക്കാതിരുന്ന അമ്പയർ ന്യൂസിലൻഡ് നായകൻ ഡിആർഎസ് എടുത്തില്ലെങ്കിലും സ്വയം ഡിആർഎസ് എടുത്തത് തർക്കത്തിന് കാരണമായി.
മത്സരത്തിന്റെ 41-ാം ഓവറിലായിരുന്നു നാടകീയ സംഭവം. ചേതേശ്വർ പൂജാര പുറത്തായതിന് പിന്നാലെ കരുതലോടെ കളിക്കുകയായിരുന്നു കോലി. ലെഗ് സ്റ്റംപിന് പുറത്ത് വൈഡായി പോയ പന്തിൽ കോലി ബാറ്റ് വെച്ചു. ശബ്ദം കേട്ട ബോൾട്ടും ന്യൂസിലൻഡ് താരങ്ങളും ക്യാച്ചിനായി അപ്പീൽ ചെയ്തു. എന്നാൽ ക്യാച്ചാണോ എന്ന് ഉറപ്പില്ലാതിരുന്ന അമ്പയർ റിച്ചാർഡ് ഇല്ലിംഗ്വർത്ത് ഔട്ട് വിളിച്ചില്ല.
ഡിആർഎസ് എടുക്കണോ എന്ന ആശയക്കുഴപ്പത്തിൽ ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണും കളിക്കാരും നിൽക്കുന്നതിനിടെ ഡിആർഎസ് എടുക്കാനുള്ള സമയം അവസാനിച്ചു. ഇതിന് പിന്നാലെയാണ് അമ്പയർ റിച്ചാർഡ് ഇല്ലിംഗ്വവർത്ത് തീരുമാനം മൂന്നാം അമ്പയറുടെ പരിശോധനക്ക് വിട്ടത്.
മൂന്നാം അമ്പയറുടെ പരിശോധനയിൽ ഔട്ട് അല്ലെന്ന് വ്യക്തമായെങ്കിലും ഫലത്തിൽ ഡിആർഎസ് എടുക്കാതെ തന്നെ ന്യൂസിലൻഡിന് ഒരു ഡിആർഎസ് ലഭിച്ചു. നേരത്തെ ഒരു ഡിആർഎസ് നഷ്ടമാക്കിയ കിവീസിന് ഈ അവസരം എടുത്തിരുന്നെങ്കിൽ അതും നഷ്ടമാവുമായിരുന്നു.
എന്നാൽ അമ്പയർ തന്നെ ഡിആർഎസ് എടുത്തതോടെ ന്യൂസിലൻഡ് രക്ഷപ്പെട്ടു. റിവ്യു എടുക്കാനുള്ള അമ്പയറുടെ തീരുമാനത്തെ ഇന്ത്യൻ നായകൻ വിരാട് കോലി ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.