അഭിഷേക് എപ്പോഴും റീൽസുകൾ ഉണ്ടാക്കി നടക്കുകയാണ്, അത് അയാളുടെ ജോലിയല്ല. രാത്രി 9 മണിക്ക് ഉറങ്ങാൻ പോകുകയും രാവിലെ 5 മണിക്ക് എഴുന്നേറ്റ് ആയിരം പന്തുകൾ നേരിടുകയുമാണ് വേണ്ടതെന്നും യോഗ്‌രാജ് സിംഗ് പറഞ്ഞു.

ചണ്ഡീഗഡ്: ഇന്ത്യൻ താരങ്ങളായ ശുഭ്മൻ ഗില്ലിനും അഭിഷേക് ശർമ്മയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരവും യുവരാജ് സിംഗിന്‍റെ പിതാവുമായ യോഗ്‌രാജ് സിംഗ്. ഇരുവരുടെയും സമീപകാലത്തെ മോശം പ്രകടനത്തിന് കാരണം സോഷ്യൽ മീഡിയയുടെ അമിത ഉപയോഗമാണെന്ന് യോഗ്‌രാജ് സിംഗ് കുറ്റപ്പെടുത്തി. കളിക്കാർ പരിശീലനത്തിന് പകരം ഇൻസ്റ്റാഗ്രാം റീൽസുകൾക്കും ഓൺലൈൻ ആക്ടിവിറ്റികള്‍ക്കും മുൻഗണന നൽകുന്നത് അച്ചടക്കത്തെ ബാധിക്കുന്നുവെന്നും ഇൻസൈഡ് സ്പോർട്ടിന് നൽകിയ അഭിമുഖത്തില്‍ യോഗ്‌രാജ് സിംഗ് പറഞ്ഞു.

മനസ്സ് മറ്റെവിടെയോ ആയതുകൊണ്ടാണ് നിങ്ങൾ കളിക്കളത്തില്‍ പരാജയപ്പെടുന്നത്. ശുഭ്മാൻ ഗില്ലിനും അഭിഷേക് ശര്‍മക്കും എന്താണ് സംഭവിക്കുന്നത്?. ശ്രദ്ധ തിരിയുമ്പോഴാണ് പരാജയം സംഭവിക്കുന്നത്. അഭിഷേക് എപ്പോഴും റീൽസുകൾ ഉണ്ടാക്കി നടക്കുകയാണ്, അത് അയാളുടെ ജോലിയല്ല. രാത്രി 9 മണിക്ക് ഉറങ്ങാൻ പോകുകയും രാവിലെ 5 മണിക്ക് എഴുന്നേറ്റ് ആയിരം പന്തുകൾ നേരിടുകയുമാണ് വേണ്ടതെന്നും യോഗ്‌രാജ് സിംഗ് പറഞ്ഞു.

കഴിഞ്ഞ ടി20 ലോകകപ്പിൽ അഭിഷേക് ശർമ്മയുടെ പ്രകടനം ഏറെ ചർച്ചയായിരുന്നു. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ അഭിഷേക് വലിയ വിമർശനം നേരിട്ടിരുന്നു. എന്നാൽ ഫൈനലിൽ ന്യൂസിലൻഡിനെതിരെ ടൂർണമെന്‍റിലെ വേഗതയേറിയ അർധസെഞ്ചുറി നേടി ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കാൻ അഭിഷേകിന് സാധിച്ചു.

മറുഭാഗത്ത്, ശുഭ്മാൻ ഗിൽ ടി20 ഫോർമാറ്റിൽ ഫോം കണ്ടെത്താൻ ഇപ്പോഴും കഷ്ടപ്പെടുകയാണ്. ഫോമില്ലായ്മയെത്തുടർന്ന് ലോകകപ്പ് ടീമിൽ നിന്ന് പോലും ഗില്ലിനെ ഒഴിവാക്കിയിരുന്നു. വൈസ് ക്യാപ്റ്റനായിരുന്നിട്ടും നേരിട്ട ഈ തിരിച്ചടി മറികടക്കാൻ ഐപിഎൽ മികച്ച രീതിയിൽ ഉപയോഗിക്കേണ്ടത് ഗില്ലിന് അനിവാര്യമാണ്. ഐപിഎൽ 2026-ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനായി അഭിഷേകും ഗുജറാത്ത് ടൈറ്റൻസിനായി ഗില്ലും പാഡണിയാൻ തയ്യാറെടുക്കുമ്പോഴാണ് ഈ വിമർശനം വന്നിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക