ചോദ്യോത്തര വേളയ്ക്ക് ഇടയിലാണ് 37-കാരിയായ ഹർമൻപ്രീതിനോട് ഇത്തവണത്തേത് നിങ്ങളുടെ അവസാന ലോകകപ്പ് ആയിരിക്കുമോ എന്ന് ഒരു മാധ്യമപ്രവര്‍ത്തൻ ചോദിച്ചത് ചോദിച്ചത്.
ലണ്ടൻ: വനിതാ ടി20 ലോകകപ്പ് പോരാട്ടങ്ങൾ ജൂൺ 12-ന് ആരംഭിക്കാനിരിക്കെ, തന്‍റെ വിരമിക്കലിനെക്കുറിച്ച് ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകന് കടുത്ത ഭാഷയിൽ മറുപടി നൽകി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ടൂർണമെന്‍റിന് മുന്നോടിയായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഞായറാഴ്ച സംഘടിപ്പിച്ച 'ക്യാപ്റ്റൻസ് ഡേ' യിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സംഭവം.
ചോദ്യോത്തര വേളയ്ക്ക് ഇടയിലാണ് 37-കാരിയായ ഹർമൻപ്രീതിനോട് ഇത്തവണത്തേത് നിങ്ങളുടെ അവസാന ലോകകപ്പ് ആയിരിക്കുമോ എന്ന് ഒരു മാധ്യമപ്രവര്‍ത്തൻ ചോദിച്ചത് ചോദിച്ചത്. എന്നാൽ ചോദ്യം കേട്ട് ഒട്ടും പതറാതെ, മൂർച്ചയേറിയ മറുചോദ്യം എറിഞ്ഞാണ് ഇന്ത്യൻ ക്യാപ്റ്റൻ റിപ്പോർട്ടറെ അമ്പരപ്പിച്ചത്.
- റിപ്പോർട്ടർ: ഇത് നിങ്ങളുടെ അവസാന ലോകകപ്പ് ആയിരിക്കുമോ?
- ഹർമൻപ്രീത്: എന്തുകൊണ്ടാണ് നിങ്ങള്‍ അങ്ങനെ ചോദിക്കുന്നത്?"
- റിപ്പോർട്ടർ (ചിരിച്ചുകൊണ്ട്): വെറുതെ ചോദിച്ചതാണ്, ഒന്ന് ഉറപ്പ് വരുത്താൻ. ഇതവസാനത്തേതല്ല എന്ന് അറിഞ്ഞതിൽ സന്തോഷം.
- ഹർമൻപ്രീത്:ഞാൻ കളി നിർത്തണം എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?
- റിപ്പോർട്ടർ:ഏയ്... ഒരിക്കലുമില്ല. വെറുതെ ഒന്ന് അന്വേഷിച്ചതാണ്.
- ഹർമൻപ്രീത്: പിന്നെന്തിനാണ് നിങ്ങൾ ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നത്?
അവസാന ഇലവനെക്കുറിച്ച് ടീമിന് കൃത്യമായ ധാരണയുണ്ടെന്ന് ഹർമൻപ്രീത് വ്യക്തമാക്കി. ഡബ്ല്യു.പി.എല്ലിൽ തിളങ്ങിയ രാധാ യാദവ്, മധ്യനിര ബാറ്റർ ഭാരതി ഫുൽമാലി എന്നിവർക്ക് പരിശീലന മത്സരങ്ങളിൽ അവസരം നൽകുമെന്നും ഇവിടുത്തെ കാലാവസ്ഥയുമായി ടീം വേഗത്തിൽ പൊരുത്തപ്പെടുന്നുണ്ടെന്നും ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.
താൻ കരിയർ അവസാനിപ്പിക്കാൻ ഒട്ടും ആഗ്രഹിക്കുന്നില്ലെന്നും ഇനിയും ഇന്ത്യൻ ജേഴ്സിയിൽ തുടരുമെന്നുമുള്ള ശക്തമായ സൂചനയാണ് ചിരിച്ചുകൊണ്ടുള്ള ഹർമൻപ്രീതിന്‍റെ ഈ മറുപടിയിലൂടെ വ്യക്തമാകുന്നത്. വനിതാ ക്രിക്കറ്റിൽ ലോകത്ത് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് അടുത്തിടെയാണ് ഹർമൻപ്രീത് സ്വന്തമാക്കിയത്.
ജൂൺ 12-ന് ആതിഥേയരായ ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തോടെയാണ് വനിതാ ടി20 ലോകകപ്പിന് തുടക്കമാകുന്നത്. ജൂൺ 14-ന് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലേറ്റ തോൽവിയിൽ നിന്നും പാഠമുൾക്കൊണ്ടാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ആദ്യ മത്സരത്തിന് മുൻപായി വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് എന്നിവർക്കെതിരെ ഇന്ത്യ രണ്ട് പരിശീലന മത്സരങ്ങൾ കളിക്കും.
