കുല്‍ദീപിനായി പ്ലാൻ സെറ്റാക്കിയിട്ടുണ്ടെന്നും സിംഗിളോ ഫോറോ എന്താണെന്ന് വെച്ചാല്‍ അവന്‍ അടിക്കട്ടെയെന്നും പിന്നീട് റിഷഭ് പന്ത് പറഞ്ഞു.
ബെംഗലൂരു: ദുലീപ് ട്രോഫി മത്സരങ്ങള്‍ക്കിടെ ഇന്ത്യൻ താരങ്ങളായ കുല്‍ദീപ് യാദവും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും തമ്മില്‍ വാക് പോര്. ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ ബിയും ഇന്ത്യ എയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു കളിക്കാരുടെ രസകരമായ സംഭാഷണം.
മത്സരത്തിന്‍റെ അവവാസ ദിവസം ഇന്ത്യ ബിക്കായി ക്രീസിലുണ്ടായിരുന്ന കുല്‍ദീപ് യാദവിനോട് റിഷഭ് പന്ത് പറഞ്ഞത് അടുത്ത മൂന്നോവറിനുള്ളില്‍ നീ പുറത്താകുമെന്നായിരുന്നു. 45-ാം ഓവറില്‍ ആകാശ് ദീപ് പന്തെറിയുമ്പോഴായിരുന്നു റിഷഭ് പന്തിന്‍റെ പ്രവചനം. പന്തിന് സിംഗിളുകള്‍ കൊടുക്കരുതെന്നും അവന്‍ അടിക്കട്ടെയെന്നും പന്ത് ഇടക്ക് വിക്കറ്റിന് പിന്നില്‍ നിന്ന് പറയുന്നുണ്ടായിരുന്നു. ഇതിന് മറുപടിയായി താന്‍ സിംഗിളെടുക്കില്ലെന്നും കുല്‍ദീപ് മറുപടി നല്‍കി. എന്നാല്‍ അമ്മയെ പിടിച്ച് സത്യം ചെയ്യ് എന്നായി റിഷഭ് പന്ത്.
കുല്‍ദീപിനായി പ്ലാൻ സെറ്റാക്കിയിട്ടുണ്ടെന്നും സിംഗിളോ ഫോറോ എന്താണെന്ന് വെച്ചാല്‍ അവന്‍ അടിക്കട്ടെയെന്നും പിന്നീട് റിഷഭ് പന്ത് പറഞ്ഞു. ഇതിന് മറുപടിയായി ശരി, എനതിനാണ് ഇത്രയും ടെന്‍ഷനടിക്കുന്നത് എന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു. വേഗം ഔട്ടാവെടോ എന്നായിരുന്നു ഇതിന് പന്തിന്‍റെ മറുപടി.
ഒടുവില്‍ റിഷഭ് പന്ത് പ്രവചിച്ചപോലെ തന്നെ സംഭവിച്ചു. വാഷിംഗ്ടണ്‍ സുന്ദര്‍ എറിഞ്ഞ 47-ാം ഓവറിലെ ആദ്യ പന്തില്‍ 56 പന്തില്‍ 14 റണ്‍സെടുത്ത കുല്‍ദീപ് കവറില്‍ ക്യാച്ച് നല്‍കി മടങ്ങി. ഇതു കണ്ട് റിഷഭ് പന്ത് അവന്‍ ഔട്ടായി എന്ന് സന്തോഷത്തോടെ ഉറക്കെ പറയുന്നതും കാണാമായിരുന്നു. മത്സരത്തില്‍ മുഷീര്‍ ഖാന്‍ ആദ്യ ഇന്നിംഗ്സില്‍ നേടിയ 181 റണ്‍സിന്‍റെ കരുത്തില്‍ റിഷഭ് പന്ത് ഉള്‍പ്പെട്ട ടീം ബി 76 റണ്‍സിന്‍റെ ജയം നേടിയിരുന്നു.
