ചാഹലിനെ ജാതീയമായി അധിക്ഷേപിച്ചു; യുവരാജ് മാപ്പ് പറയണമെന്ന് ആരാധകര്‍
ഏപ്രിലില്‍ രോഹിത് ശർമയുമായി ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് ചാഹലിന്റെ ടിക് ടോക് പ്രേമത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് യുവി വിവാദ പരാമര്‍ശം നടത്തിയത്.
ചണ്ഡീഗഡ്: ഏപ്രിലില്‍ രോഹിത് ശര്‍മയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് സെഷനിടെ യുസ്‌വേന്ദ്ര ചാഹലിനെ ജാതീയമായി അധിക്ഷേപിച്ചുവെന്ന ആരോപണത്തില്‍ യുവരാജ് സിംഗ് മാപ്പു പറയണമെന്ന ആവശ്യവുമായി ആരാധകര്‍. യുവരാജ് സിംഗും രോഹിത് ശര്‍മയും തമ്മിലുള്ള ഇന്‍സ്റ്റഗ്രാം ലൈവിലെ വീഡിയോയില്‍ ചാഹലിനെ കളിയാക്കുന്ന ക്ലിപ്പ് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് യുവരാജ് മാപ്പുപറയണമെന്ന ആവശ്യവുമായി ട്വിറ്ററില്‍ ആരാധകര്‍ രംഗത്തെത്തിയത്.
ഏപ്രിലില്‍ രോഹിത് ശർമയുമായി ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് ചാഹലിന്റെ ടിക് ടോക് പ്രേമത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് യുവി വിവാദ പരാമര്‍ശം നടത്തിയത്. താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്ക് ചാഹലിനെ കളിയാക്കാനായി യുവി ഉപയോഗിച്ചു എന്നാണ് ആരോപണം.
ഇതിന്റെ വീഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് 'യുവരാജ് മാഫി മാംഗോ' (യുവരാജ് മാപ്പ് പറയണം) എന്ന ഹിന്ദി ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗായത്. അർബുദത്തെ പോലും തോൽപ്പിച്ച യുവരാജിന് ജാതീയമായുള്ള ചിന്തകളെ തോൽപ്പിക്കാൻ ഇനിയുമായിട്ടില്ലെന്നും ഏറെ പ്രിയപ്പെട്ട യുവരാജിൽ നിന്ന് ഇങ്ങനെ ഒരു പരാമർശം പ്രതീക്ഷിച്ചില്ലെന്നും ആരാധകർ പറയുന്നു.
Also Read: നീ അസഹനീയമായി മാറിയിരിക്കുന്നു, ബ്ലോക്ക് ചെയ്യുകയാണ്; ചാഹലിനോട് ക്രിസ് ഗെയ്ല്‍
കോവിഡ്-19നെത്തുടർന്ന് കളിക്കളങ്ങൾ നിശ്ചലമാപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും ടിക് ടോക്കിലുമെല്ലാം സജീവമായിരുന്നു ചാഹല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍. കുടുംബാംഗങ്ങളെയെല്ലാം പങ്കെടുപ്പിച്ച് ചാഹൽ ടിക് ടോക് വീഡിയോ ചെയ്തിരുന്നു. ഇതിനെയെല്ലാം കുറിച്ച് രോഹിതുമായി ചർച്ച ചെയ്യുന്നതിനിടയിലാണ് യുവരാജിൽ നിന്ന് വിവാദ പരാമർശം ഉണ്ടായത്.