15-കാരനായ വൈഭവ് സൂര്യവന്‍ഷിയെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹത്തിന്റെ മെന്ററായ സുബിന്‍ ബറൂച്ച ആവശ്യപ്പെടുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറെ കളിപ്പിച്ചതുപോലൊരു ധീരമായ തീരുമാനത്തിലൂടെ വൈഭവിനെ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ കളിപ്പിക്കാമെന്നും, ഇത് ടീമിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ വിസ്മയ ബാലന്‍ വൈഭവ് സൂര്യവന്‍ഷിയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ മെന്ററും രാജസ്ഥാന്‍ റോയല്‍സ് ഹൈ-പെര്‍ഫോമന്‍സ് ഡയറക്ടറുമായ സുബിന്‍ ബറൂച്ച. കേവലം 15 വയസ്സ് മാത്രം പ്രായമുള്ള വൈഭവിനെ, 1989-ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ പാകിസ്ഥാനെതിരെ കളത്തിലിറക്കിയതുപോലെ ധീരമായ ഒരു തീരുമാനത്തിലൂടെ ഇന്ത്യന്‍ ജേഴ്‌സി അണിയിക്കണമെന്നാണ് ബറൂച്ചയുടെ പക്ഷം.

ടി20 ഫോര്‍മാറ്റില്‍ മികവ് തെളിയിച്ചിട്ടുള്ള വൈഭവിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വലിയ പരിചയസമ്പത്തില്ലെങ്കിലും, അവന്റെ പ്രതിഭ മറ്റു താരങ്ങളേക്കാള്‍ ഏറെ മുന്നിലാണെന്ന് ബറൂച്ച ചൂണ്ടിക്കാട്ടുന്നു. ''സ്‌കോര്‍, സ്‌ട്രൈക്ക് റേറ്റ് തുടങ്ങി ഏത് അളവുകോല്‍ വെച്ച് നോക്കിയാലും വൈഭവ് കാത്തുനില്‍ക്കുന്ന മറ്റുള്ളവരേക്കാള്‍ ഏറെ മുന്നിലാണ്. ബിസിസിഐ ഒരു വിശ്വാസത്തോടെയുള്ള ചുവടുവെപ്പ് നടത്തേണ്ടതുണ്ട്.'' അദ്ദേഹം വിസ്ഡനോട് പറഞ്ഞു.

നിലവില്‍ ഓപ്പണറായി കളിക്കുന്ന വൈഭവ്, യഥാര്‍ത്ഥത്തില്‍ ടെസ്റ്റ് ടീമിന്റെ ലോവര്‍ മിഡില്‍ ഓര്‍ഡറിലാണ് (5 അല്ലെങ്കില്‍ 6 നമ്പര്‍) തിളങ്ങാന്‍ സാധ്യതയെന്ന് ബറൂച്ച നിരീക്ഷിക്കുന്നു. റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവര്‍ കളിക്കുന്ന ഈ സ്ഥാനങ്ങളില്‍ വന്ന് അതിവേഗം റണ്‍സ് കണ്ടെത്താന്‍ വൈഭവിന് സാധിക്കും. 60-70 ഓവറുകള്‍ക്ക് ശേഷം ക്രീസിലെത്തി പെട്ടെന്ന് 40-50 റണ്‍സ് നേടി ടീമിന് കരുത്തുപകരാന്‍ അവന് കഴിയും.

സാങ്കേതിക മികവും വെല്ലുവിളികളും

ബാറ്റിംഗില്‍ പന്തിന് മുന്നിലേക്ക് അധികം ആയാതെ ബാക്ക് ഫുട്ടില്‍ കളിക്കാനുള്ള വൈഭവിന്റെ ശൈലിയെ ബറൂച്ച പ്രശംസിച്ചു. ഇത് വലിയ ബാറ്റിംഗ് ഇതിഹാസങ്ങളുടെ ലക്ഷണമാണെന്ന് അദ്ദേഹം പറയുന്നു. എങ്കിലും ഇംഗ്ലണ്ടിലെ ലീഡ്‌സ് പോലുള്ള മൈതാനങ്ങളില്‍ പന്ത് സ്വിങ് ചെയ്യുന്ന സാഹചര്യങ്ങളില്‍ കളിക്കാന്‍ കൂടുതല്‍ പക്വത നേടാനുണ്ട്. സ്വിങ് ചെയ്യുന്ന പന്തുകളെ നേരിടാനുള്ള വിദ്യകള്‍ കൂടി വശത്താക്കിയാല്‍ ലോക ക്രിക്കറ്റിലെ തന്നെ അപകടകാരിയായ ബാറ്ററായി വൈഭവ് മാറുമെന്നും ബറൂച്ച കൂട്ടിച്ചേര്‍ത്തു.

YouTube video player