പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിങ്ങനെ മൂന്ന് ടീമുകളും ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപ്പെടുത്തണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചവരാണ്. അത് ഇന്ത്യ ജയിക്കുന്നത് കാണാനല്ല. മറിച്ച്, അവരുടെ സെമി സാധ്യതകള്‍ ഇന്ത്യ വിജയിച്ചാല്‍ വര്‍ധിക്കുമെന്നുള്ളത് കൊണ്ടാണ്

ബിര്‍മിംഗ്ഹാം: ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ആവേശപ്പോരാട്ടത്തില്‍ 31 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഹിറ്റ്മാന്‍റെ സെഞ്ചുറിക്കും മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിനും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനായില്ല. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ ഇന്ത്യയുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇംഗ്ലണ്ടിന് വേണ്ടി സെഞ്ചുറി നേടി ജോണി ബെയര്‍സ്റ്റോ ബാറ്റ് കൊണ്ട് താരമായപ്പോള്‍ മൂന്ന് വിക്കറ്റെടുത്ത ലിയാം പ്ലങ്കറ്റിന്‍റെ പ്രകടനമാണ് നിര്‍ണായകമായത്. ഇന്ത്യക്ക് വേണ്ടി ഹിറ്റ്മാന്‍ രോഹിത് പൊരുതി സെഞ്ചുറി സ്വന്തമാക്കി. ഒപ്പം വിരാട് കോലി അര്‍ധശതകം നേടിയപ്പോള്‍ മറ്റുള്ളവരില്‍ ഹാര്‍ദിക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്.

എന്നാല്‍, ഇന്നലെ ഇന്ത്യന്‍ ആരാധകരേക്കാള്‍ മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കോലിപ്പടയുടെ വിജയത്തിനായി കൊതിച്ചത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിങ്ങനെ മൂന്ന് ടീമുകളും ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപ്പെടുത്തണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചവരാണ്. അത് ഇന്ത്യ ജയിക്കുന്നത് കാണാനല്ല. മറിച്ച്, അവരുടെ സെമി സാധ്യതകള്‍ ഇന്ത്യ വിജയിച്ചാല്‍ വര്‍ധിക്കുമെന്നുള്ളത് കൊണ്ടാണ്. ഇനി ലോകകപ്പിലെ സെമി സാധ്യതകള്‍ ഇങ്ങനെയാണ്.

പാക്കിസ്ഥാന്‍: സര്‍ഫറാസ് അഹമ്മദിനും സംഘത്തിനും ലോകകപ്പില്‍ അവശേഷിക്കുന്ന ഏക മത്സരം ബംഗ്ലാദേശിനെതിരെയാണ്. അതില്‍ വിജയം നേടുകയും ഒപ്പം ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനോട് പരാജയപ്പെടുകയും ചെയ്താല്‍ സെമിയുടെ സ്വപ്നവാതില്‍ പാക്കിസ്ഥാന് മുന്നില്‍ തുറക്കും. മികച്ച റണ്‍റേറ്റില്‍ ഇംഗ്ലണ്ട് വിജയച്ചാല്‍ ന്യൂസിലന്‍ഡ് പുറത്തേക്കുള്ള വഴി കാണും. പാക് പടയ്ക്ക് സെമിയില്‍ എത്താനും സാധിക്കും.

ഇംഗ്ലണ്ട്: നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യയെ കീഴടക്കിയതോടെ ഇംഗ്ലീഷ് പടയുടെ സെമി പ്രതീക്ഷകള്‍ വാനോളമാണ്. അവസാന അങ്കത്തില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയാല്‍ 12 പോയിന്‍റും നേടി മൂന്നാം സ്ഥാനം സ്വന്തമാക്കി ഓയിന്‍ മോര്‍ഗന്‍റെ പട്ടാളം അവസാന നാലിലേക്ക് മാര്‍ച്ച് ചെയ്യും. ഇനി മത്സരം തോല്‍ക്കുകയാണെങ്കിലും പൂര്‍ണമായി സെമി വാതിലുകള്‍ അടയില്ല. അതിന് പാക്കിസ്ഥാനും ബംഗ്ലാദേശും ഒരു മത്സരം തോല്‍ക്കണം.

ഇന്ത്യയുടെ പരാജയത്തോടെ ശ്രീലങ്കയുടെ സാധ്യതകള്‍ പൂര്‍ണമായി അവസാനിച്ചിട്ടുണ്ട്. ഓസ്ട്രേലിയ മാത്രമാണ് ഇതുവരെ സെമി ഉറപ്പിച്ച ടീം. മികച്ച റണ്‍ റേറ്റ് ഉള്ളതിനാല്‍ ഇന്ത്യക്കും ന്യൂസിലന്‍ഡിനും സെമിയില്‍ എത്താനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. അതില്‍ ഇന്ത്യക്ക് രണ്ട് മത്സരങ്ങള്‍ ഉള്ളതിനാല്‍ കാര്യങ്ങള്‍ അത്ര പ്രശ്നമില്ല താനും.

ബംഗ്ലാദേശ്: പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി ലോകകപ്പില്‍ മികവ് കാട്ടിയ ടീമാണ് ബംഗ്ലാദേശ്. ബംഗ്ല കടുവകള്‍ക്കും രണ്ട് മത്സരങ്ങളാണ് ഇനി ലോകകപ്പില്‍ അവശേഷിക്കുന്നത്. അതു രണ്ടും വിജയിക്കുന്നതാണ് ആദ്യ കടമ്പ. ഒപ്പം ന്യൂസിലന്‍ഡിനോട് ഇംഗ്ലണ്ട് തോല്‍ക്കുകയും വേണം. ഇനി ഇംഗ്ലണ്ട് ജയിച്ചാല്‍ ഇന്ത്യയെയും പാക്കിസ്ഥാനെയും ബംഗ്ലദേശിന് വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കേണ്ടി വരും.