ബിസിസിഐയുടെ പ്രത്യേക ചെലവിലണ് ഋഷഭ് പന്ത് ഇംഗ്ലണ്ടിലെത്തിയത്. ടീമില്‍ ഔദ്യോഗികമായി ഉള്‍പ്പെട്ടില്ലാത്തതിനാല്‍ തന്നെ ടീം അംഗങ്ങള്‍ക്ക് ലഭിക്കുന്ന മാച്ച് ഫീ അടക്കമുള്ള ആനുകൂല്യങ്ങളൊന്നും ഋഷഭ് പന്തിന് ലഭിക്കില്ല.

നോട്ടിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ വിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ കരുതല്‍ താരമായി ആയി ഇംഗ്ലണ്ടിലെത്തിയ യുവതാരം ഋഷഭ് പന്തിന് ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനം നടത്താമെങ്കിലും ടീം താമസിക്കുന്ന ഹോട്ടലില്‍ താമസിക്കാനാവില്ല. ഔദ്യോഗികമായി ധവാന്റെ പകരക്കാരനായി ഋഷഭ് പന്തിനെ പ്രഖ്യാപിക്കാത്ത സാഹചര്യത്താലാണിത്. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനം നടത്തുന്നതിന് ഋഷഭ് പന്തിന് തടസമില്ല.

ബിസിസിഐയുടെ പ്രത്യേക ചെലവിലണ് ഋഷഭ് പന്ത് ഇംഗ്ലണ്ടിലെത്തിയത്. ടീമില്‍ ഔദ്യോഗികമായി ഉള്‍പ്പെട്ടില്ലാത്തതിനാല്‍ തന്നെ ടീം അംഗങ്ങള്‍ക്ക് ലഭിക്കുന്ന മാച്ച് ഫീ അടക്കമുള്ള ആനുകൂല്യങ്ങളൊന്നും ഋഷഭ് പന്തിന് ലഭിക്കില്ല. ഇപ്പോള്‍ നിരീക്ഷണത്തിലുള്ള ധവാന്റെ പരിക്ക് ഭേദമാവില്ലെന്ന് ഉറപ്പായാല്‍ മാത്രമെ ധവാന്റെ പകരക്കാരനായി പന്തിനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഐസിസിക്ക് ബിസിസിഐ അപേക്ഷ നല്‍കുകയുള്ളു. ഇന്ന് ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുന്ന ടീമിനൊപ്പം പന്ത് ഉണ്ടാവില്ല.

16ന് പാക്കിസ്ഥാനെതിരെ മാഞ്ചസ്റ്ററില്‍ നടക്കുന്ന മത്സരത്തിന് മുമ്പ് മാത്രമെ ഋഷഭ് പന്ത് ഇന്ത്യന്‍ ടീമിനൊപ്പം ചേരുകയുള്ളു. ബാറ്റിംഗ് നിരയില്‍ ഇന്ത്യന്‍ ടീമിലെ ഒരേയൊരു ഇടംകൈയനായിരുന്നു ധവാന്‍. പരിക്കു മൂലം ധവാന്‍ കളിക്കാതിരിക്കുന്ന സാഹചര്യത്തില്‍ ബാറ്റിംഗ് നിരയില്‍ ഇടംകൈയന്‍മാരില്ലാതെയാവും ഇന്ത്യ അടുത്ത മത്സരങ്ങളില്‍ കളിക്കുക. രവീന്ദ്ര ജഡേജയും, കുല്‍ദീപ് യാദവുമാണ് ഇന്ത്യന്‍ ടീമിലെ മറ്റ് രണ്ട് ഇടംകൈയന്‍മാര്‍. ധവാന് പകരം ഋഷഭ് പന്ത് എത്താനുള്ള കാരണങ്ങളിലൊന്നും ഇടം കൈയന്‍ ബാറ്റ്സ്മാനാണെന്ന അധിക ആനുകൂല്യമായിരുന്നു.
.