ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് സച്ചിന്‍റെ പേരിലാണ്. 2003 ലോകകപ്പില്‍ നേടിയ 673 റണ്‍സ് തകര്‍ക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. ഇന്ത്യൻ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് ഈ ലോകകപ്പില്‍ ഇതുവരെ 647 റണ്‍സായി

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ മിന്നുന്ന ഫോമിലാണ് ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ. അഞ്ച് സെഞ്ചുറികളുമായി ഇന്ത്യന്‍ വിജയങ്ങളുടെ മുഖ്യശില്‍പി ആയി മാറി രോഹിത്. ഇപ്പോള്‍ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ലോകകപ്പില്‍ കുറിച്ചിട്ട രണ്ട് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നതിന്‍റെ തൊട്ടടുത്താണ് രോഹിത്.

ന്യൂസിലൻഡിനെതിരായ സെമിയില്‍ തന്നെ ഇതുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് സച്ചിന്‍റെ പേരിലാണ്. 2003 ലോകകപ്പില്‍ നേടിയ 673 റണ്‍സ് തകര്‍ക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല.

ഇന്ത്യൻ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് ഈ ലോകകപ്പില്‍ ഇതുവരെ 647 റണ്‍സായി. 27 റണ്‍സ് കൂടി നേടിയാല്‍ സച്ചിനെ മറികടക്കാനാകും. സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടുന്ന ഓസ്ട്രേലിയയുടെ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് 638 റണ്‍സുണ്ട്. സച്ചിനെ മറികടക്കാൻ 36 റണ്‍സ് കൂടി മതി.

507 റണ്‍സുള്ള ഓസ്ട്രേലിയൻ നായകൻ ആരോണ്‍ ഫിഞ്ചും 500 റണ്‍സുള്ള ഇംഗ്ലണ്ട് താരം ജോ റൂട്ടും സച്ചിന്‍റെ റെക്കോര്‍‍ഡ് മറികടക്കാനുള്ള ശ്രമത്തിലാണ്. ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന റെക്കോര്‍ഡ് സച്ചിനും രോഹിത്തും പങ്കിടുകയാണിപ്പോള്‍. ആറ് സെഞ്ചുറിയാണ് ഇരുവര്‍ക്കുമുള്ളത്. ഒരു സെഞ്ചുറി കൂടി നേടിയാല്‍ ഈ റെക്കോര്‍ഡ് രോഹിത്തിന്‍റെ മാത്രം പേരിലാകും.