ജമൈക്കൻ പട്ടാളത്തിലെ ഉദ്യോഗസ്ഥനാണ് ഷെൽഡൺ കോട്രൽ. സൈനികരോടുള്ള ആദരമാണ് വിക്കറ്റ് നേടുമ്പോഴുള്ള തന്‍റെ സല്യൂട്ടെന്ന് പറയുന്നു താരം

നോട്ടിംഗ്ഹാം: ആഘോഷത്തിൽ എപ്പോഴും മുൻപിലാണ് വിൻഡീസ് താരങ്ങൾ. ലോകകപ്പില്‍ ഇന്നലെ പാകിസ്ഥാന്‍റെ ആദ്യ വിക്കറ്റ് വീണപ്പോഴും വ്യത്യസ്തമായ ആഘോഷത്തിലൂടെ ഗാലറിയുടെ കയ്യടി വാങ്ങിയത് പേസർ ഷെൽഡോൺ കോട്രലായിരുന്നു.ഷെൽഡോൺ കോട്രൽ എപ്പോഴും ഇങ്ങനെയാണ്. ആക്രമണകാരിയായ പേസർ ചിലപ്പോൾ അച്ചടക്കമുള്ള പട്ടാളക്കാരനാകും കളിക്കളത്തിൽ. ക്രിക്കറ്റ് ആനന്ദവും ആർമി ജീവിതവും എന്ന് മാറ്റിയെഴുതിയതാണ് കോട്രൽ.

ജമൈക്കൻ പട്ടാളത്തിലെ ഉദ്യോഗസ്ഥനാണ് ഷെൽഡൺ കോട്രൽ. സൈനികരോടുള്ള ആദരമാണ് വിക്കറ്റ് നേടുമ്പോഴുള്ള തന്‍റെ സല്യൂട്ടെന്ന് പറയുന്നു താരം. കരീബിയൻ പ്രീമിയർ ലീഗിൽ പലവട്ടം പരീക്ഷിച്ചതാണ് കോട്രലിന്‍റെ സല്യൂട്ടെങ്കിലും ലോകകപ്പിൽ കാണികൾക്ക് ഇത് പുതുമ.

Scroll to load tweet…

കോട്രലിനെതിരെ സിക്സറടിച്ച് എതിരാളിയായ ഇംഗ്ലീഷ് താരം ജോസ് ബട്‍ലർ തിരിച്ചും മുൻപ് സല്യൂട്ട് നൽകിയിട്ടുണ്ട്. കളിക്കളത്തിലെ സല്യൂട്ടുകൾ ഇതാദ്യമല്ല ചർച്ചയാകുന്നത്. ബെൻ സ്റ്റോക്സിനെ പുറത്താക്കി വിൻഡീസ് താരം മർലോൺ സാമുവൽസും ഇംഗ്ലണ്ടിനെ കീഴടക്കിയ പാക് ടീം ഒന്നാകെ ചെയ്ത സല്യൂട്ടുമൊക്കെ പലകുറി ചർച്ചയായതുമാണ്.

2013 ൽ ഇന്ത്യയ്ക്കെതിരെയാണ് ടെസ്റ്റിൽ ഷെൽഡോൺ കോട്രൽ അരങ്ങേറുന്നത്. വർഷങ്ങൾക്ക് മുൻപ് ഇന്ത്യയ്ക്കെതിരായ മത്സരത്തിന് സുരക്ഷാ ചുമതലയുണ്ടായിരുന്ന കോട്രൽ ഇന്ന് വിൻഡീസിനായി ലോകകപ്പ് കളിക്കുന്നു എന്നതും ചരിത്രം. ആദ്യജയത്തിലൂടെ വിൻഡീസ് ടീം ആരാധകർക്ക് പ്രതീക്ഷ നൽകിയതോടൊപ്പം കോട്രലിന്‍റെ സല്യൂട്ടും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്.