ഹോം ഗ്രൗണ്ടില്‍ ടോസിലെ ഭാഗ്യം തുണച്ചെങ്കിലും ബാറ്റിംഗില്‍ കേരളത്തിന് കഷ്ടകാലമായിരുന്നു. സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പെ കേരളത്തിന് ഓപ്പണര്‍ പി രാഹുലിനെ(0) നഷ്ടമായി. ആദ്യ ഓവറിലെ ഞെട്ടല്‍ മാറും മുമ്പ് രണ്ടാം ഓവറില്‍ ഫോമിലുള്ള രോഹന്‍ പ്രേമിന്‍റെ(0) വിക്കറ്റ് കൂടി കേരളത്തിന് നഷ്ടമായി. തൊട്ടു പിന്നാലെ ഓപ്പണര്‍ രോഹന്‍ കുന്നുമേല്‍(5) കൂടി പുറത്തായതോടെ കേരളം 6-3 ലേക്ക് തകര്‍ന്നടിഞ്ഞു.

തിരുവനന്തപുരം: സച്ചിന്‍ ബേബിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി കരുത്തില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കരുത്തരായ കര്‍ണാടകക്കെതിരെ ആദ്യ ദിനം ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറി കേരളം. തുടക്കത്തില്‍ 6-3 എന്ന നിലയില്‍ തകര്‍ന്ന കേരളം ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ സച്ചിന്‍ ബേബി 116 റണ്‍സുമായി ക്രീസിലുണ്ട്. 31 റണ്‍സുമായി ജലജ് സക്സേനയാണ് സച്ചിനൊപ്പം ക്രീസില്‍. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 50 റണ്‍സടിച്ചിട്ടുണ്ട്. കര്‍ണാടകക്കായി കൗശിക് നാലു വിക്കറ്റ് വീഴ്ത്തി.

തകര്‍ന്നു തുടങ്ങി കേരളം, തകര്‍ത്തടിച്ച് സച്ചിന്‍

ഹോം ഗ്രൗണ്ടില്‍ ടോസിലെ ഭാഗ്യം തുണച്ചെങ്കിലും ബാറ്റിംഗില്‍ കേരളത്തിന് കഷ്ടകാലമായിരുന്നു. സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പെ കേരളത്തിന് ഓപ്പണര്‍ പി രാഹുലിനെ(0) നഷ്ടമായി. ആദ്യ ഓവറിലെ ഞെട്ടല്‍ മാറും മുമ്പ് രണ്ടാം ഓവറില്‍ ഫോമിലുള്ള രോഹന്‍ പ്രേമിന്‍റെ(0) വിക്കറ്റ് കൂടി കേരളത്തിന് നഷ്ടമായി. തൊട്ടു പിന്നാലെ ഓപ്പണര്‍ രോഹന്‍ കുന്നുമേല്‍(5) കൂടി പുറത്തായതോടെ കേരളം 6-3 ലേക്ക് തകര്‍ന്നടിഞ്ഞു.

രക്ഷാദൗത്യം ഏറ്റെടുത്ത് സച്ചിനും വത്സലും

തുടക്കത്തിലെ പതറിയ കേരളത്തെ വത്സല്‍ ഗോവിന്ദും സച്ചിന്‍ ബേബിയും ചേര്‍ന്ന് പതുക്കെ കരകയറ്റി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 120 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലഞ്ചിനുശേഷം വത്സല്‍ ഗോവിന്ദിനെ(46)യും പിന്നാലെ സല്‍മാന്‍ നിസാറിനെയും മടക്കി കൗശിക് ഏല്‍പ്പിച്ച ഇരട്ട പ്രഹരത്തില്‍ കേരളം പകച്ചെങ്കിലും പതറാതെ പൊരുതിയ സച്ചിന്‍ ബേബിക്കൊപ്പം അക്ഷയ് ചന്ദ്രന്‍(17) കൂടി ചേര്‍ന്നതോടെ കേരളം ഭേദപ്പെട്ട നിലയിലെത്തി. 201 പന്തില്‍ 12 ഫോറും ഒരു സിക്സും പറത്തിയാണ് സച്ചിന്‍ സീസണിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയത്. സച്ചിന്‍ സെഞ്ചുറി തികച്ചതിന് തൊട്ടു പിന്നാലെ ചായക്ക് മുമ്പ് അക്ഷയ് ചന്ദ്രന്‍റെ വിക്കറ്റ്(17) വീഴ്ത്തി ശ്രേയസ് ഗോപാല്‍ കേരളത്തിന്‍റെ നടുവൊടിച്ചെങ്കിലും വിശ്വസ്തനായ ജലജ് സക്സേനയെ കൂട്ടുപിടിച്ച് സച്ചിന്‍ ബേബി കേരളത്തെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 224 റണ്‍സിലെത്തിച്ചു.

രഞ്ജിയില്‍ വീണ്ടും സെഞ്ചുറി, സെലക്ടര്‍മാര്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കി സര്‍ഫ്രാസ്; പൃഥ്വി ഷാക്ക് നിരാശ

സര്‍വീസസിനെതിരെ കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് കേരളം കര്‍ണാടകക്കെതിരെ ഇറങ്ങിയത്. ഓപ്പണറായി രോഹന്‍ കുന്നുമേല്‍ തിരിച്ചെത്തിയപ്പോള്‍ പേസര്‍ ബേസില്‍ തമ്പി പുറത്തായി. അഞ്ച് കളികളില്‍ മൂന്ന് ജയവും രണ്ട് സമനിലയുമുള്ള കര്‍ണാടകയാണ് 26 പോയന്‍റുമായി കേരളത്തിന്‍റെ ഗ്രൂപ്പില്‍ മുന്നില്‍. അഞ്ച് കളികളില്‍ മൂന്ന് ജയവും ഒറു തോല്‍വിയും ഒരു സമനിലയുമുള്ള കേരളം 19 പോയന്‍റുമായി കര്‍ണാടകക്ക് പിന്നിലാണ്. നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാന്‍ കര്‍ണാടകക്കെതിരായ മത്സരം കേരളത്തിന് നിര്‍ണായകമാണ്.