ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട; മീൻ വണ്ടിയിൽ ഒരു കോടി രൂപയുടെ കഞ്ചാവ്, ഒരാള്‍ പിടിയില്‍
പച്ച മീൻ കൊണ്ടുവരുന്ന ബോക്സുകൾക്കിടയിൽ 6 വലിയ പ്ലാസ്റ്റിക് ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. വിപണിയിൽ ഒരു കോടിയോളം രൂപ വിലവരും.
ചാലക്കുടി: ചാലക്കുടിയിൽ മീൻ വണ്ടിയിൽ കടത്തിയ 140 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇരുപത്തഞ്ചോളം പൊലീസുകാർ അഞ്ചു സംഘമായി തിരിഞ്ഞായിരുന്നു ഓപ്പറേഷൻ.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്നും ഫ്രീസർ സംവിധാനമുള്ള മീൻ വണ്ടിയിൽ രഹസ്യമായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ കൊല്ലം സ്വദേശിയായ അരുൺ ആണ് പിടിയിലായത്. മറ്റൊരാൾ ഓടി രക്ഷപെട്ടു. കഞ്ചാവ് കടത്താനുപയോഗിച്ചത് പറവൂർ സ്വദേശിയുടെ വാഹനമാണ്. ഈ ലോറിയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പച്ച മീൻ കൊണ്ടുവരുന്ന ബോക്സുകൾക്കിടയിൽ 6 വലിയ പ്ലാസ്റ്റിക് ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. വിപണിയിൽ ഒരു കോടിയോളം രൂപ വിലവരും. കോവിഡ് സാഹചര്യം മുതലെടുത്ത് കേരളത്തിലേക്ക് വൻ കഞ്ചാവു ശേഖരം കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പരിശോധന വ്യാപകമാക്കിയിരുന്നു. എറണാകുളം കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയക്കായി കൊണ്ടുവന്നതാണെന്നാണ് കഞ്ചാവ് എന്നാണ് സൂചന. കൂടുതൽ പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.