16 വയസ്സുകാരി ഗർഭിണിയായ സംഭവത്തിൽ 14 വയസ്സുകാരനെതിരെ കേസ്
കഴിഞ്ഞ ജനുവരിയിലാണ് പീഡനം നടന്നതെന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ ഉള്ളത്. വയറുവേദനയെ തുടർന്ന് പെൺകുട്ടി ചികിത്സ തേടിയപ്പോഴാണ് ഗർഭിണിയായ വിവരം അറിഞ്ഞത്.
കണ്ണൂര്‍: കണ്ണൂരിൽ 16 വയസ്സുകാരി ഗർഭിണിയായ സംഭവത്തിൽ 14 വയസ്സുകാരനെതിരെ കേസ്. എടക്കാട് പൊലീസ് സ്റ്റേഷൻ (Edakad Police Station) പരിധിയിലാണ് സംഭവം. ബന്ധുകൂടിയായ 14കാരനാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് പീഡനം നടന്നതെന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ ഉള്ളത്. വയറുവേദനയെ തുടർന്ന് പെൺകുട്ടി ചികിത്സ തേടിയപ്പോഴാണ് ഗർഭിണിയായ വിവരം അറിഞ്ഞത്.
ഇക്കാര്യം ഡോക്ടർ പൊലീസിനെ അറിയിച്ചു. തുടർന്ന് വനിതാ പൊലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് വിശദമായ വിവരങ്ങൾ കിട്ടിയത്. കുട്ടിയുടെ ബന്ധുകൂടിയായ 14 കാരൻ സ്ഥിരമായി വീട്ടിൽ വരുമായിരുന്നു. ഭയന്നിട്ടാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്.
മജിസ്ട്രേറ്റിന് മുൻപാകെ കുട്ടിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി. പ്രായപൂർത്തി ആകാത്തതിനാൽ പതിനാലു വയസുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസ്; പരാതിക്കാരി പൊലീസ് ആസ്ഥാനത്ത്, അറസ്റ്റ് ചെയ്യണമെന്നാവശ്യം
കൊച്ചി: നടി കേസിൽ ദിലീപിനെതിരെ (Dileep) നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ (Balachandra Kumar) ഉയർന്ന ബലാത്സംഗ കേസിൽ (Sexual Assault Cases) പരാതിക്കാരി പൊലീസ് ആസ്ഥാനത്ത്. കേസെടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണ് എന്നാരോപിച്ച് പരാതിക്കാരി ഡിജിപിക്ക് പരാതി നൽകി.
ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തുന്നു, കേസിൽ നിന്ന് പിന്മാറാൻ സ്വാധീനിക്കുന്നു, പ്രതിയുടെ സുഹൃത്തായ ബൈജു കൊട്ടാരക്കര ചാനലുകളിലൂടെ അവഹേളിക്കുന്നു എന്നെല്ലാം അറിയിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ബാലചന്ദ്രകുമാറിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു. ബാലചന്ദ്രകുമാർ നുണ പരിശോധനയ്ക്ക് തയാറാകണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു.
മുൻകൂർ ജാമ്യപേക്ഷ ബാലചന്ദ്രകുമാർ പിൻവലിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞുവെന്നും അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. പൊലീസിനെയും തൊഴിലുടമയേയും ഉപയോഗിച്ച് ഇരയെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരിയുടെ അഭിഭാഷകയും ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ഇതിനെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അഭിഭാഷക കുറ്റപ്പെടുത്തി.
ആറ് വയസുകാരിയെ ഒരു വർഷത്തോളം പീഡിപ്പിച്ച പ്രതിക്ക് 28 വർഷം തടവ് ശിക്ഷ
തിരുവനന്തപുരം: ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 28 വർഷവും ആറ് മാസവും തടവും പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം സ്വദേശിയായ സെൽജിക്കാണ്, തിരുവനന്തപുരം പ്രത്യേക പോക്സോ കോടതി കടുത്ത ശിക്ഷ വിധിച്ചത്. കുട്ടിയുടെ ബന്ധുവീട്ടിൽ നിന്നും പഠിക്കുന്നതിനിടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പൂന്തുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചത്. ഒരു വർഷത്തോളം കുട്ടിയെ പ്രതി പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. ഇത് തെളിയിക്കാൻ പ്രൊസിക്യൂഷന് സാധിച്ചു. നിരന്തര പീഡനത്തെ തുടർന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായപ്പോള്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഇതേ തുടർന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്.