വേശ്യാവൃത്തിക്ക് വിസമ്മതിച്ച 17-കാരിയെ കൊന്നുതള്ളി; സഹോദരിമാർ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
വേശ്യാവൃത്തിക്ക് നിർബന്ധിച്ചിട്ടും വഴങ്ങാതിരുന്ന ഇളയ സഹോദരിയെ ബാലാത്സംഗം ചെയ്ത് കൊലപ്പെടുത്തി അണക്കെട്ടിന് സമീപം തള്ളിയ സംഭവത്തി മൂത്ത സഹോദരിമാരടക്കം അഞ്ചുപേർ അറസ്റ്റിൽ
റാഞ്ചി: വേശ്യാവൃത്തിക്ക് നിർബന്ധിച്ചിട്ടും വഴങ്ങാതിരുന്ന ഇളയ സഹോദരിയെ ബാലാത്സംഗം ചെയ്ത് കൊലപ്പെടുത്തി അണക്കെട്ടിന് സമീപം തള്ളിയ സംഭവത്തി മൂത്ത സഹോദരിമാരടക്കം അഞ്ചുപേർ അറസ്റ്റിൽ. ഏഴ് മാസം മുമ്പ് കാണാതായ 17-കാരിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലപാതകം പുറത്തുവന്നത്. ത്സാർഖണ്ഡിലാണ് സംഭവം. ത്സാർഖണ്ഡിലെ സോനാർ അണക്കെട്ടിന് സമീപത്തുനിന്ന് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ പെൺകുട്ടിയടെ മൃതദേഹം പുറത്തെടുത്തു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി.
പെൺകുട്ടിയുടെ സഹോദരിമാരായ രാഖി ദേവി, രൂപ ദേവി, സഹോദരീ ഭർത്താവ് ധനഞ്ജയ് അഗർവാൾ, സഹോദരിയുടെ കാമുകൻമാരായ പ്രതാപ് കുമാർ, നിതീഷ് എന്നിവരാണ് കേസിലെ പ്രതികൾ. നിതീഷൊഴികെ ബാക്കിയുള്ളവരെല്ലാം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് സഹോദരിമാരുള്ള കുടുംബത്തിലെ നാലാമത്തെയാളാണ് മരിച്ച പെൺകുട്ടി. മാതാപിതാക്കൾ നേരത്തെ മരിച്ച ഇവരിൽ മൂത്ത സഹോദരി രാഖിക്കൊപ്പമായിരുന്നു പെൺകുട്ടി താമസിച്ച് പോന്നത്. ലൈംഗിക തൊഴിലാളിയായ രാഖി പെൺകുട്ടിയെയും വേശ്യാവൃത്തിയിലേക്ക് ക്ഷണിച്ചു. എന്നാൽ വിസമ്മതിച്ച പെൺകുട്ടിയെ തന്ത്രപൂർവ്വം വലയിലാക്കി കൊലപ്പെടുത്തുകയായിരുന്നു.
പൊലീസ് പറയുന്നതനുസരിച്ച്... രാഖിയും ധനഞ്ജയയും ചേർന്ന് പെൺകുട്ടിയെ വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും പലരേയും അടുത്തേക്ക് പറഞ്ഞയക്കുകയും ചെയ്തു. വിസമ്മതിച്ച പെൺകുട്ടിയെ പദ്ധതിയിട്ട് കുരുക്കിലാക്കാൻ തീരുമാനിച്ചു. മറ്റൊരാളുമായി ബന്ധമുണ്ടായിരുന്ന പെൺകുട്ടിക്ക്, ഇയാളെ വിവാഹം ചെയ്യാനായിരുന്നു താൽപര്യം. ഇത് രാഖിയും മറ്റ് സഹോദരിയും സമ്മതിച്ചില്ല. ഇതിനിടെ രാഖിയുടെ കാമുകൻമാരായ പ്രതാപ്, നീതീഷ് എന്നിവർ പെൺകുട്ടിയിൽ താൽപര്യം ഉണ്ടെന്ന് അറിയിച്ചു. ഇരുവരും പലപ്പോഴും രാഖിയുടെ വീട്ടിലെത്തി പെൺകുട്ടിയെ ഉപദ്രവിക്കുന്നതും പതിവാക്കി. രാഖിയുടെ സഹായത്തോടെ ആയിരുന്നു ഇത്.
കൊലപാതകം നടത്തിയതിന് രണ്ട് ദിവസം മുമ്പും ഇവർ വീട്ടിലെത്തി. രാഖിയില്ലാതിരുന്ന സമയത്ത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. തുടർന്ന് പെൺകുട്ടിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് സഹോദരിമാരായ രാഖിയും രൂപയും എത്തി ധനഞ്ജയെയും വിളിച്ചുവരുത്തി ഓട്ടോറിക്ഷയിൽ മൃതദേഹം ഡാമിനടുത്ത് തള്ളുകയായിരുന്നു. അതേസമയം പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് സഹോദരിമാർ വാദിക്കുന്നത്.