രാത്രി ട്യൂഷൻ കഴിഞ്ഞ അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടി. വീടിനടുത്തെത്തിയപ്പോള്‍ പടിക്കെട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതി ആദിത്യ കാംബ്ലെ ചാടി വീണ് കുത്തുകയായിരുന്നു.

മുംബൈ: പ്രണയാഭ്യർഥന നിരസിച്ചതിന് 12കാരിയെ അമ്മയ്ക്ക് മുന്നിലിട്ട് കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ കല്യാണിലാണ് 20 കാരൻ കൊടും ക്രൂരത ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രാത്രി ട്യൂഷൻ കഴിഞ്ഞ അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടി. വീടിനടുത്തെത്തിയപ്പോള്‍ പടിക്കെട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതി ആദിത്യ കാംബ്ലെ ചാടി വീണ് കുത്തുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിന് മൊഴി നൽകി. 

തടയാൻ ശ്രമിച്ച അമ്മയെ തള്ളിമാറ്റിയായിരുന്നു ആക്രമണം. എട്ട് തവണയാണ് പെൺകുട്ടിക്ക് കുത്തേറ്റത്. അമ്മയുടെ അലർച്ച കേട്ട് ഓടിക്കൂടിയ അയൽവാസികളാണ് പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതിനിടെ പ്രതി ഓടി രക്ഷപ്പെട്ടു. ആശുപത്രിയിലേക്കുള്ള വഴി മധ്യേ കുട്ടി മരിച്ചു. നെഞ്ചിലെ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. 

സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ആദിത്യ കാംബ്ലെയെ പിന്നീട് അണുനാശിനി കുടിച്ച നിലയിൽ കണ്ടെത്തി. ഇയാൾ ചികിത്സയിലാണ്. പ്രതിയായ ആദിത്യ കാംബലെ പെൺകുട്ടിയോട് പലവട്ടം പ്രണയാഭ്യർഥന നടത്തിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ പെൺകുട്ടി ഇത് നിരസിച്ചു. തന്നെ അവഗണിച്ചതിലുള്ള വൈരാഗ്യത്തിലാണ് പ്രതി പെൺകുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് മൂന്ന് മണിക്കൂർ മുൻപ് തന്നെ ഇയാൾ സ്ഥലത്തെത്തി കാത്തിരിക്കുകയായിരുന്നു. പ്രതിക്കെതിരെ കൊലക്കുറ്റത്തിനും ആത്മഹത്യാ ശ്രമത്തിനുമടക്കം കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

Read More : ഭാര്യയെ സംശയം; കീടനാശിനി ബലമായി വായിലൊഴിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ, സംഭവം കൊല്ലത്ത്

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)