Murder| തമിഴ്നാട്ടില്‍ എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പിടിയിലായവരില്‍ പത്തും പതിനേഴും വയസുള്ളവരും
മൂന്ന് ബൈക്കുകളിൽ ആടുകളുമായി എത്തിയ അഞ്ചംഗ സംഘത്തോട് വാഹനം നിർത്താൻ എസ്ഐ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവർ വാഹനം വേഗത്തിൽ ഓടിച്ചു പോയി. മൂന്ന് കിലോമീറ്ററോളം ഇവരെ പിന്തുടർന്ന് സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി.
ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ(Tamil Nadu Tiruchirappalli) പെട്രോളിങ്ങിനിടെ എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടികളടക്കം നാലുപേര്‍ പിടിയിൽ. തിരുച്ചിറപ്പള്ളി മുതൽ പുതുക്കോട്ടെ വരെയുള്ള ഭാഗത്തെ സിസിടവി ദൃശ്യങ്ങളും മൊബൈൽ ഫോൺ സിഗ്നലുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. പത്തും പതിനേഴും വയസുള്ള കുട്ടികളും പത്തൊൻപതുകാരനും കസ്റ്റഡിയിലുണ്ട്. സംശയാസ്പദമായ സാഹചര്യത്തിലാണ് അറസ്റ്റെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യാനായി ഇവരെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് നവൽപേട്ട് സ്റ്റേഷൻ എസ്ഐ ഭൂമിനാഥൻ രാത്രി പട്രോളിംഗിനിടെ കാലി മോഷ്ടാക്കളുടെ ആക്രമണത്തിൽ മരിച്ചത്.
മൂന്ന് ബൈക്കുകളിൽ ആടുകളുമായി എത്തിയ അഞ്ചംഗ സംഘത്തോട് വാഹനം നിർത്താൻ എസ്ഐ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവർ വാഹനം വേഗത്തിൽ ഓടിച്ചുപോയി. മൂന്ന് കിലോമീറ്ററോളം ഇവരെ പിന്തുടർന്ന് സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. അൽപ്പസമയത്തിന് ശേഷം ബാക്കിയുള്ളവർ തിരികെ വന്ന് ഭൂമിനാഥനെ ആക്രമിക്കുകയായിരുന്നു. പല്ലത്തുപട്ടി കലമാവൂർ റെയിൽവെ ഗേറ്റിന് സമീപത്തായിരുന്നു ആക്രമണം. മണിക്കൂറുകൾക്ക് ശേഷം അതുവഴി വന്ന നാട്ടുകാരാണ് ഭൂമിനാഥനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് പിന്നാലെ ഇന്നലെ മുതല്‍ എട്ട് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.