രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി
രണ്ടാഴ്ചക്കിടെ മൂന്നാമത്തെ പെൺകുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്.
ജയ്‍പൂര്‍: രാജസ്ഥാനിലെ ജയ്‍പൂരില്‍ പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു പെണ്‍കുട്ടി കൂടി ബലാത്സംഗത്തിന് ഇരയായി. രണ്ടാഴ്ചക്കിടെ മൂന്നാമത്തെ പെൺകുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞ മാസം ഇരുപത്തിയൊന്നിനാണ് സംഭവങ്ങളുടെ തുടക്കം. ബൈക്കിലെത്തിയ ആൾ പെൺകുട്ടിയുടെ അച്ഛന്‍റെ സുഹൃത്താണ് താനെന്ന് സ്വയം പരിചയപ്പെടുത്തി. സൗഹൃദം സ്ഥാപിച്ച ശേഷം പെൺകുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടു പോയി. ആളൊഴിഞ്ഞ ഇടത്തിലെത്തിച്ച് ബലാൽസംഗം ചെയ്തതിന് ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു.
പിറ്റേന്ന് രാവിലെ ബലാൽസംഗം ചെയ്യപ്പെട്ട നിലയിൽ പെൺകുട്ടിയെ നാട്ടുകാർ കണ്ടെത്തി. തൊട്ടടുത്ത ദിവസവും സമാനമായ രീതിയില്‍ ഒരു പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി. ഏറ്റവുമൊടുവിൽ ഇന്നലെ മൂന്നാമത്തെ പെൺകുട്ടിയെയും സമാനാവസ്ഥയിൽ കണ്ടെത്തിയതോടെ പ്രദേശവാസികൾ ഭീതിയിലായി. നാട്ടുകാർ റോഡ് ഉപരോധിച്ചു. സ്ഥലത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസ് ഇന്‍റര്‍നെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു. മൂന്ന് കൃത്യങ്ങളും ചെയ്തത് ഒരേ പ്രതിയാണെന്നാണ് പൊലീസിൻറെ സംശയം. ബലാൽസംഗംത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിന് സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.