ജിദ്ദയിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയ ശേഷം ദുരൂഹ സാഹചര്യത്തിൽ കാണാതായ അഗളി സ്വദേശി അബ്ദുൽ ജലീൽ മരിച്ചതിൽ പെരിന്തൽമണ്ണ സ്വദേശി യഹിയ്ക്കായി തെരച്ചിൽ.
കൊച്ചി: ജിദ്ദയിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയ ശേഷം ദുരൂഹ സാഹചര്യത്തിൽ കാണാതായ അഗളി സ്വദേശി അബ്ദുൽ ജലീൽ മരിച്ചതിൽ പെരിന്തൽമണ്ണ സ്വദേശി യഹിയ്ക്കായി തെരച്ചിൽ. ശരീരമാസകലം മര്‍ദ്ദനമേറ്റ് അബോധാവസ്ഥായിലായ ജലീലിനെ ആശുപത്രിയിലാക്കിയ ശേഷം യഹിയ മുങ്ങുകയായിരുന്നു. പിന്നിൽ സ്വർണ്ണ കടത്തു സംഘമെന്നാണ് പൊലീസ് നിഗമനം.
കഴിഞ്ഞ ദിവസമാണ് ശരീരമാസകലം മർദനമേറ്റും ബ്ലേഡ് കൊണ്ട് ദേഹത്തു വരഞ്ഞു പരുക്കേറ്റ നിലയിലും അബ്ദുൽ ജലീലിനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എത്തിച്ച ആൾ ഉടൻ തന്നെ വന്ന കാറിൽ മുങ്ങുകയും ചെയ്തു. ജലീലിനെ ആശുപത്രിയിൽ എത്തിച്ച വിവരം സൗദിയിൽ നിന്നുള്ള ഒരാൾ നെറ്റ് കോളിലൂടെ വിളിച്ചു അറിയിച്ചു എന്നാണ് ഭാര്യ പറയുന്നത്.
ആശുപത്രിയിൽ കൊണ്ട് വന്ന ആൾ പെരിന്തൽമണ്ണ സ്വദേശി യഹിയ ആണെന്ന് പൊലീസ് കണ്ടെത്തി. ഈ മാസം 15 ന് രാവിലെയാണ് ജലീൽ നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയത്. താൻ സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് വരുമെന്ന് പറഞ്ഞ ജലീൽ കൂട്ടാൻ വന്ന ബന്ധുക്കളെ തിരിച്ചയക്കുകയായിരുന്നു.
പിറ്റേന്നും വീട്ടിൽ എത്താത്തതിനെ തുടർന്ന് ഭാര്യ അഗളി പോലീസിൽ പരാതി നൽകി. അതിനു ശേഷം ജലീൽ വീണ്ടും വിളിക്കുകയും പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എവിടെ ആണെന്ന് ചോദിച്ചപ്പോൾ കൃത്യമായി മറുപടി ഉണ്ടായിരുന്നില്ല. ഇത് മറ്റാരോ ചെയ്യിപ്പിച്ചതാണെന്ന് കുടുംബം പറയുന്നു. സ്വർണ്ണകടത്തു കണ്ണികളുമായി ബന്ധപ്പെട്ടാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.ആശുപത്രിയിൽ എത്തിച്ച യഹിയ ഒളിവിലാണ്. ചിലരെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു.
'ചായ കുടിക്കാത്ത ഷഹാന രണ്ട് കപ്പ് ചായ ഉണ്ടാക്കി', ദുരൂഹത; മറ്റാരോ വന്നതായി സംശയമെന്ന് സഹോദരന്‍
കോഴിക്കോട്: മോഡല്‍ ഷഹാനയുടെ മരണം (Model Shahana Death) ആത്മഹത്യയല്ലെന്ന് (Suicide) സഹോദരൻ ബിലാൽ (Brother Bilal). ചായ കുടിക്കാത്ത ഷഹാന രണ്ട് കപ്പ് ചായ ഉണ്ടാക്കി വച്ചത് സംശയം ഉണ്ടാക്കുന്നുവെന്ന് ബിലാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭർത്താവ് സജാദിനെ കൂടാതെ മറ്റാരോ പറമ്പിൽ ബസാറിലെ വീട്ടിൽ എത്തിയിരുന്നെന്ന് സംശയിക്കുന്നു. ഫോറൻസിക് ഫലം വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ബിലാൽ പറഞ്ഞു.
അതേസമയം, മോഡൽ ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴി എടുത്തു. മോഡൽ ഷഹാനയുടെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുണ്ടെങ്കിലും അന്വേഷണ സംഘം അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ല. ഫോറൻസിക് റിപ്പോർട്ടും വരാനുണ്ട്.
ഇനി സുഹൃത്തുകളുടേയും മൊഴി എടുക്കാനുണ്ടെന്നും എ സി പി കെ.സുദർശൻ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ ഫോറൻസിക് ഫലം പ്രതീക്ഷിക്കുന്നുണ്ട്. ഷഹാനയുടെത് ആത്മഹത്യയെന്നായിരുന്നു പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ഭർത്താവ് സജാദിനെതിരെ ആരോപണങ്ങളുമായി ഷഹാനയുടെ കുടുംബാംഗങ്ങൾ രംഗത്തെത്തിയതോടെയാണ് പൊലീസ് ശാസ്ത്രീയ പരിശോധന നടത്തിയത്.
