നാടിനെ നടുക്കിയ കൊടും ക്രൂരത; അഞ്ജലി സിംഗ് കേസിൽ ഇന്നലെ കീഴടങ്ങിയ പ്രതിക്ക് ജാമ്യം
സംഭവത്തിന് ശേഷം പ്രതികളെ സംരക്ഷിച്ചത് അങ്കുഷ് ആണെന്ന് പൊലീസ് കണ്ടെത്തൽ. അറസ്റ്റിലായ 5 പ്രതികൾക്കു സംരക്ഷണം നൽകിയതിന് രണ്ട് പേരാണ് അറസ്റ്റിലായതെന്നാണ് നേരത്തെ പൊലീസ് പുറത്ത് വിട്ട വിവരങ്ങൾ.
ദില്ലി: ദില്ലിയിൽ കാറിനടിയിൽ കുടുങ്ങി യുവതി മരിച്ച സംഭവത്തിൽ ഒരു പ്രതിക്ക് ജാമ്യം. ഇന്നലെ കീഴടങ്ങിയ പ്രതി അങ്കുഷ് ഖന്നക്കാണ് കോടതി ജാമ്യം അനുവദിച്ചത്. രോഹിണി കോടതിയുടെതാണ് നടപടി. സംഭവത്തിന് ശേഷം പ്രതികളെ സംരക്ഷിച്ചത് അങ്കുഷ് ആണെന്ന് പൊലീസ് കണ്ടെത്തൽ. അറസ്റ്റിലായ 5 പ്രതികൾക്കു സംരക്ഷണം നൽകിയതിന് രണ്ട് പേരാണ് അറസ്റ്റിലായതെന്നാണ് നേരത്തെ പൊലീസ് പുറത്ത് വിട്ട വിവരങ്ങൾ. ഇതിൽ അങ്കുഷ് ഖന്ന സുൽത്താൻപുരി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
അശുതോഷിനെ വടക്കുപടിഞ്ഞാറൻ ദില്ലിയിലെ ബുദ്ധ് വിഹാറിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനു തെറ്റായ വിവരങ്ങൾ കൈമാറിയതിനാണ് അശുതോഷിനെ അറസ്റ്റ് ചെയ്തതെന്നു പൊലീസ് അറിയിച്ചിരുന്നു. അതേസമയം പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അഞ്ജലിക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വ്യക്തമായിരുന്നു. പുതുവത്സര രാത്രിയിലാണ് ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ സ്കൂട്ടറിൽ കാറിടിക്കുകയും കിലോമീറ്ററുകളോളം വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തതിനെ തുടർന്ന് അഞ്ജലി അതിദാരുണമായി കൊല്ലപ്പെട്ടത്.
കാറിനടിയില്‍ കുടുങ്ങി കിലോമീറ്ററുകളോളം വലിച്ചുകൊണ്ടുപോയതിനേ തുടര്‍ന്ന് അഞ്ജലിയുടെ ശരീരത്തിൽ 40 ഇടങ്ങളിൽ മാരകമായ രീതിയിൽ പരിക്കേറ്റിരുന്നു. തലയ്ക്ക് സംഭവിച്ചത് വളരെ ഗുരുതരമായ പരിക്കാണ്. കിലോമീറ്ററുകളോളം റോഡിലിൽ ശരീരും ഉരഞ്ഞ് തലച്ചോർ മൃതദേഹത്തിൽ നിന്നും വേർപെട്ട് കാണാതായി. നട്ടെല്ല് തകർന്നു.
റോഡിൽ ഉരഞ്ഞ് പെൺകുട്ടിയുടെ ശരീരത്തിന്റെ പുറകുവശത്തെ തൊലി പൂർണമായി ഉരഞ്ഞു അടർന്നു. ഇരു കാലുകൾക്കും മാരകമായി പരിക്കേറ്റു. അപകടത്തിൽ പെൺകുട്ടിയുടെ കാലുകൾ ആദ്യം കാറിന്റെ ആക്സിലിലാണ് കുടുങ്ങിയത്. ഇടത് ടയറിന് സമീപമാണ് തല കുടുങ്ങിയത്. കിലോമീറ്ററുകളോളം അഞ്ജലിയുടെ ശരീരവും വലിച്ച് കാറ് മുന്നോട്ട് പോയതോടെ ത്വക്ക് ഭാഗം റോഡിൽ ഉരഞ്ഞില്ലാതായിയെന്നാണ് പുറത്ത് വരുന്ന വിവരം.