തെളിവായി വാട്ട്സാപ് ഡിപി, ഉറങ്ങാതെ ചാറ്റിംഗ്; ആല്‍ബിനെ കൊലയ്ക്ക് പ്രേരിപ്പച്ചതില്‍ പ്രണയബന്ധവും
നാട്ടിൽ ഒരാളുമായി പ്രണയത്തിലായിരുന്ന ആൽബിന്‍. ഈ ബന്ധം തുടരാൻ കുടുംബം തടസമാണെന്ന് ആല്‍ബിന്‍ കരുതിയിരുന്നു. ഇതും കൊലപാതകത്തിന് പ്രേരിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി.
കാസര്‍കോട് : മലയാളികളെ ഒന്നാകെ നടുക്കി കാസര്‍കോട് ബളാലിലെ ആന്‍ മേരി മാറുമ്പോള്‍ കെലാപാതകത്തിലേക്ക് പ്രതിയായ സഹോദരനെ നയിച്ച കാരണങ്ങള്‍ ഓരോന്നായി കണ്ടെത്തി പൊലീസ്. സ്വത്ത് തട്ടിയെടുക്കാനായി സഹോദരിക്കും മാതാപിതാക്കള്‍ക്കും ഐസ്ക്രീമില്‍ വിഷം ചേര്‍ത്ത് നല്‍കിയ ഇരുപത്തിരണ്ടുകാരൻ ആൽബിന്‍റെ വാട്സ് ആപ്പ് ഡിപ്പി ചിത്രം കണ്ട് പൊലീസ് അമ്പരന്നു. വിഷത്തെ പ്രതീകവൽക്കരിക്കുന്ന ചിത്രമായിരുന്നു അത്.
കൊലപാതകം ആസൂത്രണം ചെയ്ത ഘട്ടത്തിൽ തന്നെ വിഷത്തെ പ്രതീകവൽക്കരിക്കുന്ന ഈ ചിത്രം ആൽബിന്‍ ഗൂഗിളിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഫോണിൽ സൂക്ഷിക്കുകയായിരുന്നു. കുറ്റകൃത്യത്തിലേക്ക് ആൽബിൻ തയ്യാറെടുത്തതിന്‍റെ സൂചനയായി പൊലീസ് കണ്ടെത്തിയ പ്രധാന തെളിവാണിത്. നാട്ടിൽ ഒരാളുമായി പ്രണയത്തിലായിരുന്ന ആൽബിന്‍. ഈ ബന്ധം തുടരാൻ കുടുംബം തടസമാണെന്ന് ആല്‍ബിന്‍ കരുതിയിരുന്നു. ഇതും കൊലപാതകത്തിന് പ്രേരിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി.
ആർഭാട ജിവിതം നയിച്ചിരുന്ന സുഹൃത്തുക്കളെ പോലെയാകാൻ സ്വത്ത് മുഴുവൻ സ്വന്തം പേരിലാക്കാൻ ആഗ്രഹിച്ചു. മയക്കുമരുന്നിന് അടിമയായ ആൽബിൻ രാത്രിയിൽ ഉറങ്ങാതെ ഫോൺ കോളുകളിലും ചാറ്റുകളിലും മുഴുകിയിരിക്കുന്ന പ്രകൃതമായിരുന്നു. ഇക്കാര്യത്തിൽ പലതവണ അച്ഛൻ ബെന്നി വഴക്ക് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതൊന്നും അടുത്ത ബന്ധുക്കൾക്ക് പോലും അറിയുമായിരുന്നില്ല.
കോട്ടയത്ത് ഓട്ടോ മൊബൈൽ കോഴ്സ് പഠനത്തിന് ശേഷം തമിഴ്നാട് കമ്പത്ത് ട്രെയിനിംഗിനെന്ന് പറഞ്ഞായിരുന്നു ആൽബിൻ വീട്ടിൽ നിന്ന് പോയത്. എന്നാൽ അവിടെ ഹോട്ടൽ ജീവനക്കാരനായിരുന്നെന്ന് പൊലീസ് പറഞ്ഞു. ലോക്ക്ഡൗണിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് നാട്ടിലെത്തി. ഈ സാഹചര്യത്തിലെ മാനസിക സംഘർഷവും പ്രതിക്ക് കുറ്റത്തിന് പ്രേരണയായിട്ടുണ്ടാകാമെന്ന് കാസർകോട് എസ് പി ഡി.ശിൽപ്പ പറയുന്നു. അതേസമയം വൈദ്യപരിശോധനയിൽ ആൽബിന് മാനസികപ്രശ്നങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിച്ചതായി വെള്ളരിക്കുണ്ട് സിഐ അറിയിച്ചു.