ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ; ഉദ്യോഗസ്ഥർക്കെതിരെ നടപടി വരും, മുറിയിൽ നിന്നും ഇറക്കിവിട്ടു
നഗരസഭാ സെക്രട്ടറി എംകെ ഗിരീഷ് , അസിസ്റ്റൻറ് എഞ്ചിനീയർ കലേഷ്, ഓവർസിയർ ബി സുധീർ എന്നിവരെയാണ് തദ്ദേശസ്വയംഭരണ മന്ത്രി വിളിച്ചുവരുത്തിയത്. ആര് മരിച്ചാലും ശമ്പളം കിട്ടുമല്ലോ എന്ന് പറഞ്ഞ് ക്ഷുഭിതനായ മന്ത്രി ഉദ്യോഗസ്ഥരെ മുറിയിൽ നിന്നും ഇറക്കിവിടുകയും ചെയ്തു
തിരുവനന്തപുരം: കണ്ണൂർ ആന്തൂര്‍ നഗരസഭാ പരിധിയിൽ ഓഡിറ്റോറിയത്തിന് പ്രവര്‍ത്തന അനുമതി നൽകുന്നതിൽ അനാവശ്യ കാലതാമസത്തിൽ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും. തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയ നഗരസഭാ ഉദ്യോഗസ്ഥരോട് തദ്ദേശ സ്വയംഭരണമന്ത്രി എസി മൊയ്ദീൻ ക്ഷോഭിച്ചാണ് പ്രതികരിച്ചത്. ആര് മരിച്ചാലും ശമ്പളം കിട്ടുമല്ലോ എന്ന് പറഞ്ഞ മന്ത്രി ഉദ്യോഗസ്ഥരെ മുറിയിൽ നിന്നും ഇറക്കിവിടുകയും ചെയ്തു.
കൺവെൻഷൻ സെന്‍ററിന് ആന്തൂർ നഗരസഭ അനുമതി നൽകാത്തതിൽ മനംനൊത്ത് പ്രവാസി ആത്മഹത്യ ചെയ്ത സംഭവം വലിയ വിവാദമായതിന് പിന്നാലെയാണ് സർക്കാർ ഇടപെടൽ ഉണ്ടായത്. നഗരസഭാ സെക്രട്ടറി എംകെ ഗിരീഷ് , അസിസ്റ്റൻറ് എഞ്ചീയനീയർ കലേഷ്, ഓവർസിയർ ബി സുധീർ എന്നിവരെയാണ് തദ്ദേശസ്വയംഭരണ മന്ത്രി വിളിച്ചുവരുത്തിയത്. അനുമതിക്ക് കാലതാമസം വരുത്തിയില്ലെന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം തള്ളിയ മന്ത്രി ഉദ്യോഗസ്ഥരോട് ക്ഷുഭിതനായി .
പ്ലാനിൽ ചില മാറ്റങ്ങൾ വരുത്തിയാൽ പ്രവാസിയായ സാജൻ പാറയിലിന് കെട്ടിട നിർമ്മാണ പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകാമെന്ന് എഞ്ചിനീയര്‍ ഫയൽ എഴുതി. പക്ഷെ സെക്രട്ടറി ഫയലിൽ 15 തടസ്സങ്ങൾ എഴുതി. അനുമതി നിഷേധിക്കാൻ മനപൂര്‍വ്വം ബാലിശമായ വാദങ്ങൾ സെക്രട്ടറി ഫയലിൽ എഴുതിയതെന്നാണ് മന്ത്രിയുടെ വിലയിരുത്തൽ.
ആരു മരിച്ചാലും നിങ്ങൾക്ക് ശമ്പളം കിട്ട യാൽ മതിയല്ലോയെന്ന് പറഞ്ഞ് മന്ത്രി പൊട്ടിത്തെറിച്ചു. വിശദീകരണത്തിന് ശേഷം മന്ത്രി ഉദ്യോഗസ്ഥരെ നിയമസഭാ മന്ദിരത്തിലെ മുറിയിൽ നിന്നും പുറത്താക്കി .ഒരാഴ്ച്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാർ ചീഫ് ടൗൺ പ്ലാനിംഗ് വിജിലൻസ് വിഭാഗത്തോടും ,റീജണൽ ജോയിന്‍റ് ഡയറക്ടറോടും നിർദ്ദേശിച്ചിട്ടുണ്ട്. നഗരസഭകളിൽ കെട്ടിട പൂർത്തീകരണ സർട്ടിഫിക്കറ് നൽകാതെയുള്ള അപേക്ഷകളെ കുറിച്ചുള്ള മുഴുവൻ വിശദാംശങ്ങളും അറിയിക്കാനും മന്ത്രി നിർദ്ദേശം നൽകി.
15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്താനുമതി നല്‍കാത്തതില്‍ മനംനൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ രണ്ട് ദിവസം മുമ്പ് ആത്മഹത്യ ചെയ്‌തത്.നൈജീരിയയില്‍ ജോലി ചെയ്ത് സാജന്‍ മൂന്ന് വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് ഓഡിറ്റോറിയം നിർമ്മാണം തുടങ്ങിയത്. തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു.