പണയം വെച്ച സ്വർണ്ണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ബുധനാഴ്ച രാവിലെ അറസ്റ്റ് ചെയ്ത പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
മലപ്പുറം: മലപ്പുറത്തെ വിവിധ ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ ആൾ അറസ്റ്റിൽ. ഏമങ്ങാട് സ്വദേശി അസ്കറിനെയാണ് വണ്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. 5 ലക്ഷത്തോളം രൂപയാണ് ഇയാൾ രണ്ടു ബാങ്കുകളിൽ നിന്നായി തട്ടിയെടുത്തത്. വണ്ടൂരിലെ ഫെഡറൽ ബാങ്ക്, പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്ക് എന്നിവിടങ്ങളിൽ മൂന്ന് തവണകളായാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ആദ്യം പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കിൽ മുക്കുപണ്ടമായ ഒരു വള പണയം വെച്ച് ഇയാൾ രണ്ട് ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്.

തുടർന്ന് ജൂൺ, ജൂലൈ മാസങ്ങളിലായി രണ്ട് വ്യത്യസ്ത അക്കൗണ്ടുകൾ വഴി വണ്ടൂർ ഫെഡറൽ ബാങ്കിൽ 11 ഗ്രാം മുക്കുപണ്ടം പണയം വെച്ച് ഇയാൾ വീണ്ടും രണ്ട് ലക്ഷത്തിലധികം രൂപ കൈക്കലാക്കുകയായിരുന്നു. പണയം വെച്ച സ്വർണ്ണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ബുധനാഴ്ച രാവിലെ അറസ്റ്റ് ചെയ്ത പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
