കൊലപാതകത്തിന് ശേഷം പ്രതി അഖിൽ ആതിരയുടെ ഒന്നര പവന്റെ മാല കവർന്നു. ഇത് അങ്കമാലിയിലെ സ്വകാര്യ വ്യക്തിയുടെ പക്കൽ പണയം വെച്ചതായാണ് അഖിലിന്‍റെ  മൊഴി.

കൊച്ചി: തൃശൂർ തുമ്പൂർമൂഴിയിൽ കൊല്ലപ്പെട്ട കാലടി സ്വദേശിനി ആതിരയുടെ ആതിരയുടെ മൃതദേഹത്ത് നിന്നും മാല മോഷ്ടിച്ചു. കൊലപാതകത്തിന് ശേഷം പ്രതി അഖിൽ ആതിരയുടെ ഒന്നര പവന്റെ മാല കവർന്നു. ഇത് അങ്കമാലിയിലെ സ്വകാര്യ വ്യക്തിയുടെ പക്കൽ പണയം വെച്ചതായാണ് അഖിലിന്‍റെ മൊഴി. അതേസമയം, തെളിവെടുപ്പിനായി പൊലീസ് അഖിലിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങും.

സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ആതിരയിൽ നിന്നും ആഭരണങ്ങൾ വാങ്ങിയ പോലെ പ്രതി അഖിൽ മറ്റേതെങ്കിലും സ്ത്രീകളിൽ നിന്നും സ്വർണ്ണമോ പണമോ വാങ്ങിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. നിലവിൽ റിമാൻഡിൽ ഉള്ള അഖിലിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. ആതിരയുടെ ആഭരണങ്ങൾ അങ്കമാലിയിൽ പണയം വെച്ചതായാണ് അഖില്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഈ ആഭരണങ്ങൾ വീണ്ടെടുക്കുന്ന നടപടികൾക്കായാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുക.

Also Read: 'കഴുത്തിൽ കുരുക്ക് മുറുകി ശ്വാസംമുട്ടി മരണം'; തുമ്പൂർമുഴിയിൽ കൊല്ലപ്പെട്ട ആതിരയുടെ പോസ്റ്റ്മോർട്ടം ഫലം

എറണാകുളം കാലടി കാഞ്ഞൂർ നിന്നും ഒരാഴ്ച മുമ്പ് കാണാതായ ആതിരയെ ഇന്നലെയാണ് അതിരപ്പിള്ളി വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിരയെ സുഹൃത്ത് കൊന്ന് തള്ളുകയായിരുന്നു. സംഭവത്തിൽ ഇടുക്കി സ്വദേശി അഖിലിനെ പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

കൊല്ലപ്പെട്ട ആതിരയും പ്രതി അഖിലും കഴിഞ്ഞ ആറ് മാസമായി അടുപ്പത്തിലായിരുന്നു. ഒരേ സൂപ്പർമാർക്കറ്റിലെ ജീവനക്കാരായിരുന്നു ഇരുവരും. കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചതിനെ ചൊല്ലി തർക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നതെന്നുമാണ് അഖിൽ പൊലീസിന് നൽകിയ മൊഴി. ആതിരയുടെ വീട്ടിൽ നിന്ന് അഞ്ച് പവൻ സ്വർണ്ണാഭരണം കാണാതായെന്നും അന്വേഷണത്തിൽ വ്യക്തമായി.