ഡെലിവറി ബോയിയെ തടഞ്ഞുനിര്‍ത്തി തെറിവിളിയും ആക്രമണവും; സാധനവുമായി കടന്ന സ്ഥിരം പ്രതി പിടിയില്‍
ശരത്തിന്‍റെ മുഖത്ത് ഇടിച്ചശേഷം വിഷ്ണു ഡെലിവറി ബാഗിൽ നിന്ന് സാധനങ്ങൾ എടുക്കാൻ ശ്രമിക്കുകയായിരുന്നു

തിരുവനന്തപുരം: ഓൺലൈൻ വഴി ഓർഡർ ചെയ്ത സാധനങ്ങൾ വിതരണം ചെയ്യുന്നതിനിടെ ഡെലിവറി ബോയിയെ മർദിച്ച് അവശനാക്കിയശേഷം ഡെലിവറി സാധനങ്ങളുമായി മുങ്ങിയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ. കഠിനംകുളം മുണ്ടൻചിറ മണക്കാട്ടിൽ വീട്ടിൽ തമ്പുരു എന്ന വിഷ്ണുവിനെയാണ് (24) കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുണ്ടൻചിറ പള്ളിക്ക് മുന്നിൽ ആയിരുന്നു സംഭവം എന്ന് പൊലീസ് പറഞ്ഞു.
ചിറയിൻകീഴ് ശാർക്കര സ്വദേശി ശരത്ത് ഓൺലൈൻ സാധനങ്ങൾ ഡെലിവറി ചെയ്യുന്നതിനായി പോകുന്നതിനിടെ വിഷ്ണു ബൈക്ക് തടഞ്ഞ് നിര്‍ത്തിയശേഷം അസഭ്യം വിളിച്ചു. തുടർന്ന് ശരത്തിന്‍റെ മുഖത്ത് ഇടിച്ചശേഷം വിഷ്ണു ഡെലിവറി ബാഗിൽ നിന്ന് സാധനങ്ങൾ എടുക്കാൻ ശ്രമിച്ചു. തുടര്‍ന്ന് ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ എടുക്കാന്‍ ശ്രമിച്ചത് ശരത് തടഞ്ഞു.ഇതോടെ ബൈക്കിൽ നിന്ന് ശരത്തിനെ ചവിട്ടി താഴെയിട്ട പ്രതി ഇയാളെ വീണ്ടും മർദ്ദിച്ച ശേഷം ഡെലിവറി ബാഗുമായി കടക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തുടർന്ന് കഠിനംകുളം പൊലീസ് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയെ പിടികൂടിയത്. പിടിയിലായ വിഷ്ണു പോക്സോ കേസുൾപ്പെടെ 16 ഓളം കേസുകളിൽ പ്രതിയാണ് എന്ന് കഠിനംകുളം പൊലീസ് പറഞ്ഞു.
More stories..ജീവിതം മടുത്തു, എങ്ങനെ അവസാനിപ്പിക്കാം?, 28കാരന്‍റെ ഗൂഗിൾസെർച്ച്; ഇടപെട്ടത് ഇൻറര്‍പോൾ, പിന്നെ സംഭവിച്ചത്...