തിരുവല്ല സ്വദേശിയായ സാബു (49) ആണ് അറസ്റ്റിലായത്.

കൊല്ലം: കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി ബസിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. തിരുവല്ല സ്വദേശി 49 വയസുള്ള സാബുവാണ് പിടിയിലായത്. യാത്രക്കാർ തടഞ്ഞുവച്ചാണ് പ്രതിയെ പൊലീസിൽ ഏൽപ്പിച്ചത്.

വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മൂവാറ്റുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സിൽ ആയൂരിൽ നിന്നാണ് പ്രതി കയറിയത്. അച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയിരുന്ന സീറ്റിന് സമീപമെത്തിയ പ്രതി ലൈംഗികാവയവം പുറത്തെടുത്ത് ദേഹത്ത് മുട്ടിച്ചു. ഉറങ്ങുകയായിരുന്ന പെൺകുട്ടി ഞെട്ടി ഉണർന്ന് ബഹളം വച്ചു. സാബുവിന്റെ ലൈംഗിക ചേഷ്ട കണ്ട മറ്റ് യാത്രക്കാർ പ്രതിയെ തടഞ്ഞുവച്ചു. ബസ് നിർത്തി ചടയമംഗലം പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി ബസ് ചടയമംഗലം സ്റ്റേഷനിലേക്ക് മാറ്റി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

തിരുവനന്തപുരം നന്ദാവനത്ത് താമസിക്കുന്ന മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൊഴിയെടുത്ത പൊലീസ് സ്ത്രീത്വത്തെ അപമാനിച്ചതിനും പൊതു സ്ഥലത്തെ നഗ്നതാ പ്രദർശനത്തിനും പീഡന ശ്രമത്തിനും കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് നിരവധി ബസ് ടിക്കറ്റും പൊലീസിന് കിട്ടി. ബസുകളിൽ മാറിമാറി കയറി ലൈംഗിക ചേഷ്ട നടത്തുന്നത് പ്രതിയുടെ സ്ഥിരം രീതിയാണെന്ന് പൊലീസ് പറയുന്നു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

Also Read: കഴക്കൂട്ടത്ത് യുവതി നേരിട്ടത് ക്രൂരപീഡനം, ഗുരുതര പരിക്ക്, പീഡന ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് അയക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player