ആറ്റിങ്ങലിലെ മദ്യ മോഷണം: കുടുതൽ പേർ പിടിയിൽ, ഇതുവരെ അഞ്ച് അറസ്റ്റ്
ആറ്റിങ്ങലിൽ ബിവറേജസ് കോർപ്പറേഷന്റെ വെയർഹൗസിൽ നിന്ന് മദ്യം മോഷ്ടിച്ച സംഭവത്തിൽ കൂടുതൽ പേർ പിടിയിൽ. കവലയൂർ സ്വദേശി കിരണിനെയാണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: ആറ്റിങ്ങലിൽ ബിവറേജസ് കോർപ്പറേഷന്റെ വെയർഹൗസിൽ നിന്ന് മദ്യം മോഷ്ടിച്ച സംഭവത്തിൽ കൂടുതൽ പേർ പിടിയിൽ. കവലയൂർ സ്വദേശി കിരണിനെയാണ് അറസ്റ്റ് ചെയ്തത്. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ ദിവസം അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് കൂടുതൽ പ്രതികളെ കുറിച്ച് പൊലീസിന് വിവരം കിട്ടിയിരുന്നു. പിന്നാലെ നടത്തിയ തെരച്ചിലിലാണ് കിരണും, സജിൻ വിജയനും പിടിയിലായത്. നേരത്തേ അറസ്റ്റിലായ മെബിനും കിരണും ചേർന്നാണ് ഗോഡൗണിന്റെ ഷീറ്റ് ഇളക്കി ഉള്ളിൽ കയറി മദ്യം പുറത്തെത്തിച്ചത്.
ഇയാളിൽ നിന്ന് മദ്യം വിറ്റ് കിട്ടിയ 1,54,000 രൂപയും കണ്ടെടുത്തിട്ടുണ്ട്. മോഷണം ആസൂത്രണം ചെയ്തവരിൽ പ്രധാനിയാണ് കിരൺ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കസ്റ്റഡിയിൽ ഉള്ള വർക്കല സ്വദേശി സജിൻ വിജയൻ നേരത്തേ അച്ഛനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതിയാണ്.
സ്വത്തു തർക്കത്തെ തുടർന്ന് അച്ഛനെ കുടുക്കാൻ സജിനും അമ്മയും വീട്ടിൽ വ്യാജ മദ്യം സൂക്ഷിച്ച് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ചിറയൻകീഴിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും സജിൻ പ്രതിയാണ്. ഗോഡൗണിൽ നിന്ന് മദ്യം മോഷ്ടിച്ച സംഘത്തിലെ മൂന്ന് പേർ കൂടി ഇനി പിടിയിലാവാനുണ്ട്. മെയ് ഒമ്പതിനും ഇരുപതിനും ഇടയിൽ ആറ് ദിവസങ്ങളിലായിട്ടായിരുന്നു മോഷണം. 128 കെയ്സ് മദ്യമായിരുന്നു സംഘം ഗോഡൗണിൽ നിന്ന് കടത്തിയത്.