ബ്യൂട്ടി പാർലർ വെടിവെയ്പ്പ്: രവി പൂജാരിക്കായി ക്രൈംബ്രാഞ്ച് ബംഗളൂരുവിൽ, ഇന്ന് കൊച്ചിയിലെത്തിക്കും
പരപ്പന അഗ്രഹാര ജയിലിലെത്തി ക്രൈംബ്രാഞ്ചിന്റെ കൊച്ചി യൂണിറ്റ് പൂജാരിയെ കസ്റ്റഡിയിലെടുക്കും. ഇന്ന് രാത്രിയോടെ പൂജാരിയെ കനത്ത സുരക്ഷയിൽ കൊച്ചിയിലെത്തിക്കും.
കൊച്ചി: ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിൽ പൊലീസ് കസ്റ്റഡിയില്‍ വിട്ട അധോലോക നേതാവ് രവി പൂജാരിക്കായി ക്രൈംബ്രാഞ്ച് ബംഗളൂരുവിൽ. പരപ്പന അഗ്രഹാര ജയിലിലെത്തി ക്രൈംബ്രാഞ്ചിന്റെ കൊച്ചി യൂണിറ്റ് പൂജാരിയെ കസ്റ്റഡിയിലെടുക്കും. ഇന്ന് രാത്രിയോടെ പൂജാരിയെ കനത്ത സുരക്ഷയിൽ കൊച്ചിയിലെത്തിക്കും.
ജൂൺ മാസം എട്ടാം തീയതി വരെ എട്ട് ദിവസത്തേക്കാണ് രവി പൂജാരിയെ കസ്റ്റഡിയിൽ വിട്ട് നല്‍കിയിരിക്കുന്നത്. പരപ്പന ജയിലിൽ കഴിയുന്ന പൂജാരിയുടെ അറസ്റ്റ്, കഴിഞ്ഞ ഫെബ്രുവരിയില്‍ ജയിലിലെത്തി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഓൺലൈനായി എറണാകുളം അഡീ.സിജെഎം കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡി അപേക്ഷ നല്‍കിയത്. നടി ലീനാ മരിയ പോളിൻ്റെ ബ്യൂട്ടി പാർലറിലാണ് വെടിവെയ്പുണ്ടായത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona