പണം നല്‍കിയില്ല; ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി, നിലമ്പൂരില്‍ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
ഗുരുതരമായി പരിക്കേറ്റ മുഹസിമ ഹാത്തുണിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിട നിർമ്മാണ തൊഴിലാളിയായ ജൗഹീറുല്‍ ഇസ്ലാം 3 വർഷം മുമ്പാണ് മുഹസിമ ഹാത്തൂണിനെ വിവാഹം കഴിച്ചത്.
നിലമ്പൂര്‍: ഭാര്യയെ തീവച്ചു കൊല്ലാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ബംഗാൾ സ്വദേശിയായ ജൗഹീറുൽ ഇസ്ലാമിനെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ പരിക്കേറ്റ ഭാര്യ കൊല്‍ക്കത്ത സ്വദേശിനി മുഹസിമ ഹാത്തൂണ്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ജൗഹീറുൽ ഇസ്ലാം ഭാര്യ കൊല്‍ക്കത്ത സ്വദേശിനി മുഹസിമ ഹാത്തൂണിനെ മണ്ണണ്ണ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ മുഹസിമ ഹാത്തുണിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെട്ടിട നിർമ്മാണ തൊഴിലാളിയായ ജൗഹീറുല്‍ ഇസ്ലാം 3 വർഷം മുമ്പാണ് മുഹസിമ ഹാത്തൂണിനെ വിവാഹം കഴിച്ചത്.പ്രണയ വിവാഹത്തിനുശേഷം ഇരുവരും നിലമ്പൂരില്‍ കരുളായി റോഡിൽ വാടക ക്വാർട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് രണ്ടു വയസായ ഒരു ആൺകുഞ്ഞുമുണ്ട്. ജൗഹീറുൽ ഇസ്ലാം മദ്യപിച്ചെത്തിയതിനെ ചൊല്ലിയാണ് കലഹം തുടങ്ങിയത്.ഇതേ തുടന്ന് തന്നെ വീട്ടിൽ കൊണ്ടുചെന്നാക്കാൻ മുഹസിമ ആവശ്യപ്പെട്ടു. മുഹസിമയുടെ കൈവശമുള്ള പണം ജൗഹീറുൽ ഇസ്ലാം ചോദിച്ചെങ്കിലും നൽകിയില്ല.
ജൗഹിറുൽ സ്റ്റൗവിൽ ഒഴിക്കാൻ സൂക്ഷിച്ച മണ്ണണ്ണ മുഹസിമയുടെ മുഖത്തും ദേഹത്തും ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ് മരണവെപ്രാളവുമായി മുറ്റത്തു കൂടി ഓടിയ മുഹസിമയെ അയൽവാസികളാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.പ്രാഥമിക ചികിത്സക്ക് ശേഷം തീപൊള്ളല്‍ ഗുരുതരമായതിനെ തുടര്‍ന്ന് മുഹസിമയെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് മുഹസിമ ഇപ്പോള്‍.നാട്ടുകാര്‍ പിടികൂടി വീട്ടിൽ തടഞ്ഞുവച്ച ജൗഹീറുള്‍ ഇസ്ലാമിനെ പൊലീസ്എത്തി കസ്റ്റഡിയിലെടുത്തു.നിസാരമായി പരിക്കേറ്റ ജൗഹീറുള്‍ ഇസ്ലാമിന് ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകിഷം പ്രതിയുടെ അറസ്റ്റ് രേഖപെടുത്തി.