ഇയാളെ ചോദ്യം ചെയ്യുന്നത് വഴി സ്വർണ്ണക്കടത്ത് റാക്കറ്റിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷ.

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ കണ്ണി അഡ്വക്കേറ്റ് ബിജു മോഹൻ കീഴടങ്ങി. കൊച്ചിയിലെ ഡിആർഐ ഓഫീസിലെത്തിയാണ് ബിജുമോഹൻ കീഴടങ്ങിയത്. അഭിഭാഷകനൊപ്പം എത്തിയായിരുന്നു കീഴടങ്ങൽ. ഇന്നലെ ഹൈക്കോടതിയിൽ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ തന്നെ ബിജു മോഹൻ ഇന്ന് കീഴ‍ടങ്ങുമെന്ന് അറിയിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കീഴടങ്ങിയ ബിജുമോഹനെ ഡിആർഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ഇയാളെ ചോദ്യം ചെയ്യുന്നത് വഴി സ്വർണ്ണക്കടത്ത് റാക്കറ്റിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തുവന്ന തിരുമല സ്വദേശി സുനിലിന്‍റെയും സെറീന ഷാജിയുടെയും ബാഗിൽ നിന്ന് 25 കിലോ സ്വർണം ഡിആർഐ പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. 

സ്വർണ്ണം കടത്തിയിരുന്നത് പിപിഎം ചെയിൻസ് ഉടമ മുഹമ്മദലിക്ക് വേണ്ടിയാണെന്ന് ഡിആർഐ കണ്ടെത്തിയിട്ടുണ്ട്. പിപിഎം തിരുവനന്തപുരം ഷോറൂം മാനേജർ ഹക്കീമും ഡയറക്ടർമാരും ഒളിവിലാണ്. മുഹമ്മദലിയുടെ ദുബായ് സ്ഥാപനത്തിൽ നിന്നാണ് സ്വർണം വാങ്ങിയതെന്ന് പിടിയിലായ സെറീന മൊഴി നൽകിയിരുന്നു.