അമ്മയടക്കം കുടുംബത്തിലെ മൂന്ന് പേരും ഇയാളുടെ ഇരകളായി. അഹമ്മദാബാദിൽ ഒരാളെയും സുരേന്ദ്രനഗറിൽ ആറ് പേരെയും രാജ്കോട്ടിൽ മൂന്ന് പേരെയും വാങ്കനേറിലും അഞ്ജറിലും ഓരോ പേരെയും ഇയാൾ കൊലപ്പെടുത്തി.
അഹമ്മദാബാദ്: ഗുജറാത്തിൽ 12 പേരെ കൊലപ്പെടുത്തിയ മന്ത്രവാദി പൊലീസ് കസ്റ്റഡിയിൽ മരിച്ചു. നവൽസിങ് ചാവ്ദയെന്ന കൊലയാളിയാണ് മരിച്ചത്. വ്യവസായിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഈ മാസമാണ് ചവ്ദയെ പൊലീസ് അറസ്റ്റ് ചെയ്തത്. രാസവസ്തു കലർത്തിയ പാനീയം നൽകി 12 പേരെ കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഡിസംബർ 3 ന് പുലർച്ചെ 1 മണിയോടെയാണ് വ്യവസായിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തത്. കൊല ചെയ്യാൻ പോകുമ്പോഴാണ് പൊലീസ് പിടികൂടിയത്. ഇയാൾ നരബലി നടത്തിയോ എന്നതിനെക്കുറിച്ച് അന്വേഷണം പൊലീസ് ആരംഭിച്ചിരുന്നു.
ഞായറാഴ്ച രാവിലെ 10 മണിയോടെ അസുഖം ബാധിച്ച ചാവ്ദയെ സിവിൽ ആശുപത്രിയിലെത്തിച്ചു. എന്നാൽ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ചോദ്യം ചെയ്യലിൽ പ്രതി 12 കൊലപാതകങ്ങൾ സമ്മതിച്ചു. സോഡിയം നൈട്രൈറ്റ് നൽകിയാണ് എല്ലാവരെയും കൊലപ്പെടുത്തിയതെന്നും ഇയാൾ സമ്മതിച്ചിരുന്നു. മന്ത്രവാദ ചടങ്ങുകൾക്കിടെ വെള്ളത്തിൽ ലയിപ്പിച്ച സോഡിയം നൈട്രൈറ്റ് നൽകിയാണ് ഇരകളെ ഇയാൾ കൊലപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ശിവം വർമ്മ പറഞ്ഞു. അമ്മയടക്കം കുടുംബത്തിലെ മൂന്ന് പേരും ഇയാളുടെ ഇരകളായി. അഹമ്മദാബാദിൽ ഒരാളെയും സുരേന്ദ്രനഗറിൽ ആറ് പേരെയും രാജ്കോട്ടിൽ മൂന്ന് പേരെയും വാങ്കനേറിലും അഞ്ജറിലും ഓരോ പേരെയും ഇയാൾ കൊലപ്പെടുത്തി. 14 വർഷം മുമ്പ് മുത്തശ്ശിയെയും ഒരു വർഷം മുമ്പ് അമ്മയെയും അമ്മാവനെയും പ്രതി സമാനമായ രീതിയിൽ കൊലപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്നും വർമ പറഞ്ഞു.
സ്വന്തം നാടായ സുരേന്ദ്രനഗറിലെ ലബോറട്ടറിയിൽ നിന്നാണ് ഡ്രൈ ക്ലീനിംഗിന് ഉപയോഗിക്കുന്ന സോഡിയം നൈട്രൈറ്റ് ചാവ്ദ വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. വിഷബാധ മൂലം, അദ്ദേഹത്തിൻ്റെ ഇരകളിൽ പലരും ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ചിലരുടെ മരണം അസ്വാഭാവിക മരണമായി കണക്കാക്കി അന്വേഷിക്കുകയായിരുന്നു. മറ്റൊരു മന്ത്രവാദിയിൽ നിന്നാണ് ചാവ്ദ രാസവസ്തുവിനെ കുറിച്ച് മനസ്സിലാക്കിയത്. കഴിച്ച് 15 മുതൽ 20 മിനിറ്റിനുള്ളിൽ ഈ പദാർത്ഥം പ്രവർത്തിക്കുകയും ഹൃദയാഘാതം ഉണ്ടാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. ഇയാൾ സ്വയം "ഭുവാജി" എന്നാണ് വിളിച്ചിരുന്നത്.
Read More... അപ്രതീക്ഷിതമായ ഒരു ഫോണ്‍ കോൾ, 14കാരിയെ കണ്ടെത്തി കാളികാവ് പൊലീസ്, തിരിച്ചെത്തിച്ചത് ഹൈദരാബാദിൽ നിന്ന്
തനിക്ക് അതീന്ദ്രീയ ശക്തിയുണ്ടെന്നും മന്ത്രവാദവും അത്ഭുതങ്ങളും ചെയ്യാൻ തനിക്ക് ശക്തിയുണ്ടെന്നും അവകാശപ്പെടുകയും ചെയ്തിരുന്നു. സുരേന്ദ്രനഗറിലെ വാധ്‌വാനിൽ ഇയാൾക്ക് ആശ്രമം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇരകളുടെ സമ്പത്ത് വർധിപ്പിക്കാനോ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനോ മന്ത്രവാദത്തിലൂടെ സാധിക്കുമെന്ന് വാഗ്ദാനം ചെയ്യും. തുടർന്നാണ് കൊലപാതകം നടത്തുക. ചാവ്ദയുടെ വാഹനത്തിൽ നിന്ന് ആചാരാനുഷ്ഠാനങ്ങളിൽ ഉപയോഗിക്കുന്ന വസ്തുക്കളും പൊലീസ് കണ്ടെടുത്തിരുന്നു.
