മുത്തങ്ങ ചെക്‌പോസ്റ്റില്‍ കുഴല്‍പ്പണവേട്ട; കാറില്‍ കടത്തിയ 10 ലക്ഷം രൂപയുമായി കര്‍ണാടക സ്വദേശി പിടിയില്‍
കാറില്‍ കടത്തുകയായിരുന്ന പത്ത് ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടിച്ചെടുത്തത്. കര്‍ണ്ണാടക സ്വദേശിയെയും ഇയാള്‍ പണം കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ചെക്‌പോസ്റ്റില്‍ എക്‌സൈസ് നടത്തിയ വാഹനപരിശോധനക്കിടെ വന്‍കുഴല്‍പ്പണ വേട്ട. കാറില്‍ കടത്തുകയായിരുന്ന പത്ത് ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൈസൂര്‍ ജില്ലയില്‍, നഞ്ചന്‍കോട് 13 ക്രോസ്സ് സ്വദേശി എന്‍. ചേതന്‍ (40) പിടിയിലായി. ഇയാള്‍ പണം കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീന്‍ന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.എച്ച്. ഷഫീഖ്, പ്രിവെന്റീവ് ഓഫീസര്‍മാരായ എം.സി. ഷിജു, വി. അബ്ദുല്‍ സലീം, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എന്‍. ശ്രീജ മോള്‍, എന്‍.എസ്. ശ്രീജീന, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം. അമല്‍ തോമസ്, എം.പി. ഷഫീഖ്, എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
കഴിഞ്ർ നാല് വര്‍ഷത്തിനിടെ കോടിക്കൺക്കിന് രൂപയുടെ കുഴല്‍പ്പണമാണ് മുത്തങ്ങ ചെക്ക്പോസ്റ്റില്‍ നിന്നും പിടിച്ചെടുത്തത്. 2018 സെപ്തംബറില്‍ മത്സ്യവണ്ടിയില്‍ കടത്തിയ ഒന്നരക്കോടി രൂപയുടെ കുഴല്‍പ്പണം മുത്തങ്ങയില്‍ എക്‌സൈസ് പിടിച്ചെടുത്തിരുന്നു. അന്ന് മത്സ്യം മറയാക്കി കടത്തിയത് 1,54,95000 രൂപയുടെ കുഴല്‍പ്പണമായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തിരുന്നു. താമരശേരി പുതുപ്പാടി കാരക്കുന്നുമ്മല്‍ ടി.പി. മുജീബ് (37), പുതുപ്പാടി കാരക്കുന്നുമ്മല്‍ അബ്ദുല്‍ഖാദര്‍ (30) എന്നിവരെയാണ് പിടികൂടിയിരുന്നത്. കണ്ടെയിനര്‍ മിനിലോറിക്കുള്ളില്‍ രഹസ്യ അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ബന്ദിപ്പൂര്‍ വഴി കേരളത്തിലേക്ക് പുറപ്പെട്ട വാഹനങ്ങളിലൊന്നില്‍ രേഖകളില്ലാത്ത പണം കടത്തുന്നുണ്ടെന്ന രഹസ്യം വിവരം ഉന്നത ഉദ്യോഗസ്ഥര്‍ വഴി ചെക്‌പോസ്റ്റില്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഇത്രയും പണം പിടിച്ചെടുത്തത്.
Read More : ഡോക്ടറുടെ നിർദേശം അവഗണിച്ച് വീട്ടിൽ പ്രസവം: മൂന്നാംനാൾ തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി കുഞ്ഞ് മരിച്ചു
21ഫെബ്രുവരി-2019 ഫെബ്രുവരിയില്‍ ലോറിയില്‍ കടത്തിയ 37 ലക്ഷം രൂപയുമായി യുവാക്കള്‍ എക്‌സൈസ് ചെക്‌പോസ്റ്റില്‍ പിടിയിലായിരുന്നു. കോഴിക്കോട് ജില്ലയിലേക്ക് കടത്തുകയായിരുന്ന പണമാണ് പിടിച്ചെടുത്തിരുന്നത്. കോഴിക്കോട് കുന്ദമംഗലം പടംനിലം സ്വദേശികളായ കമ്മങ്ങോട്ട് വീട്ടില്‍ മുഹമ്മദ് നവാസ്(29), പൂളക്കാമണ്ണില്‍ വീട്ടില്‍ മുഹമ്മദ് ഷികില്‍ (28) എന്നിവരാണ് അന്ന് പിടിയിലായത്. പുലര്‍ച്ചെ മാര്‍ബിള്‍ പൊടിയുമായി എത്തിയ ലോറിയില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്. മൈസൂരില്‍ നിന്ന് താമരശേരിയിലേക്കായിരുന്നു പണം കൊണ്ടു പോയിരുന്നത്. ലോറിയുടെ കാബിന് മുകളിലായി ടാര്‍പായക്കുള്ളില്‍ ഹാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഈ മാസം മുത്തങ്ങയിലെ രണ്ടാമത്തെ കുഴല്‍പ്പണവേട്ടയായിരുന്നു ഇത്. ഇതേ മാസം 12ന് കോഴിക്കോട് ജില്ലയിലേക്ക് തന്നെ കൊണ്ടുപോയ 19 ലക്ഷം രൂപയുമായി രണ്ട് പേര്‍ പിടിയിലായിരുന്നു.
2019 ആഗസ്റ്റിലാണ് മുതങ്ങ ചെക്‌പോസ്റ്റില്‍ 80 ലക്ഷത്തിലധികം രൂപയുടെ രേഖകളില്ലാത്ത പണം പിടിച്ചെടുത്തത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ തന്നെ നടത്തിയ പരിശോധനയിലായിരുന്നു ഇത്. രണ്ട് പേരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നത്. രാവിലെ പതിനൊന്നരയോടെ ഹൈദരബാദില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരായ മഹാരാഷ്ട്ര സ്വദേശികളായ ശങ്കര്‍ വിത്തല്‍ ഖണ്ഡാരെ (23), രോഹിത് ഉമേഷ് (19) എന്നിവരില്‍ നിന്നും 8041450 രൂപയാണ് കണ്ടെടുത്തത്.