നോട്ടുകൾ അരയിൽ കെട്ടി കടത്താൻ ശ്രമം, പിടിച്ചത് 34 ലക്ഷം, തമിഴ്‍നാട് സ്വദേശി കസ്റ്റഡിയിൽ
കർണാടക സ്വദേശി മുരുകേശൻ കസ്റ്റഡിയിൽ. ഇയാൾ പണം അരയിൽ ഒളിപ്പിച്ചു കോഴിക്കോട്ടേക്ക് കടത്തുകയായിരുന്നുവെന്ന് എക്സൈസ്.
വയനാട്: തമിഴ്‍നാടിന്‍റെയും കേരളത്തിന്‍റെയും അതിർത്തിഗ്രാമമായ പൊൻകുഴിയിൽ നടത്തിയ പരിശോധനയിൽ 34 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചു. എക്സൈസ് ഇന്‍റലിജൻസും എക്സൈസിന്‍റെ സ്പെഷ്യൽ സ്ക്വാഡും ചേർന്നു നടത്തിയ പരിശോധനയിലാണ് 34 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചത്. കർണാടക സ്വദേശിയായ മുരുകേശനെ എക്സൈസ് കസ്റ്റഡിയിലെടുത്തു.
2000 രൂപയുടെയും 500 രൂപയുടെയും നോട്ടുകെട്ടുകളായാണ് നോട്ടുകളുണ്ടായിരുന്നത്. ഇതെല്ലാം അരയിൽ കെട്ടി വച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചതെന്ന് എക്സൈസ് പറഞ്ഞു. കോഴിക്കോട്ടേക്കാണ് ഈ പണം കൊണ്ടുപോകാൻ ശ്രമിച്ചത്. എന്തിനാണ് ഈ പണം കടത്തിയതെന്ന് കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമേ മനസ്സിലാകൂ എന്നും പൊലീസ് വ്യക്തമാക്കി.