വൈദികനെതിരെ വധശ്രമത്തിന് പന്തളം പോലീസ് കേസെടുത്തു. കാർ നിർത്താതെ പോയ വൈദികൻ പിന്നീട് ഇടിച്ച വാഹനം വീട്ടിൽ ഇട്ടശേഷം ബൈക്കിൽ അപകട സ്ഥലത്ത് തിരിച്ചെത്തി. കാറിൽ എന്തോ തട്ടിയത് പോലെ തോന്നി എന്നും എന്താണെന്നറിയാൻ തിരിച്ചു വന്നതാണെന്നുമാണ് ഇതിന് വിശദീകരണമായി വൈദികന്‍ പറയുന്നത്

തുമ്പമണ്‍: പത്തനംതിട്ട തുമ്പമണ്ണിൽ വൈദികൻ ഓടിച്ച കാറിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റ സംഭവത്തിൽ ദുരൂഹത. മുൻവൈരാഗ്യം മൂലം മനപൂർവ്വം ഇടിപ്പിച്ചതെന്ന് പരാതി. എന്നാല്‍ ആരോപണം നിഷേധിച്ച് വൈദികൻ ഗീവർഗീസ് കോശി. മുൻവൈരാഗ്യം മൂലം വൈദികൻ മനപ്പൂർവ്വം ഇടിച്ച് വീഴ്ത്തി എന്നാണ് ദന്പതികൾ ആരോപിക്കുന്നത്. ആ പറഞ്ഞത് ശരിയല്ലെന്നും വാഹനാപകടം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് വൈദികനും പറയുന്നു. വൈദികനെതിരെ വധശ്രമത്തിന് പന്തളം പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

രാത്രി എട്ടുമണിയോടെ ആണ് മരിയാപുരം സ്വദേശികളായ ബാബു അനിതാ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ അയൽവാസിയും വൈദികനുമായ ഗീവർഗീസ് കോശിയുടെ കാറിടിക്കുന്നത്. തുമ്പമൺ മുട്ടത്ത് വച്ചായിരുന്നു സംഭവം. ഇടിച്ച കാർ നിർത്താതെ പോയി. മുൻ വൈരാഗ്യം മൂലം വൈദികൻ മനപ്പൂർവം ഇടിച്ചു വീഴ്ത്തി എന്നാണ് ദമ്പതികളുടെ ആരോപണം. വർഷങ്ങളായി വഴിത്തർക്കം ഉണ്ടെന്നും കോടതി വിധി തങ്ങൾക്ക് അനുകൂലമായിരുന്നു എന്നും ദമ്പതികൾ ആരോപിക്കുന്നു.

കാർ നിർത്താതെ പോയ വൈദികൻ പിന്നീട് ഇടിച്ച വാഹനം വീട്ടിൽ ഇട്ടശേഷം ബൈക്കിൽ അപകട സ്ഥലത്ത് തിരിച്ചെത്തി. കാറിൽ എന്തോ തട്ടിയത് പോലെ തോന്നി എന്നും എന്താണെന്നറിയാൻ തിരിച്ചു വന്നതാണെന്നുമാണ് ഇതിന് വിശദീകരണമായി വൈദികന്‍ പറയുന്നത്. എതിരെ ഒരു വാഹനം വന്നപ്പോൾ സൈഡ് കൊടുത്തപ്പോൾ സംഭവിച്ചതാണ് അപകടം എന്നാണ് വിശദീകരണം.സംഭവ സ്ഥലത്ത് ഇരു കൂട്ടരും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായി. ദമ്പതികളുടെ കൈക്കും കാലിലും അപകടത്തില്‍ പരിക്കേറ്റു. പന്തളം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player