മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സൊനാലിയുടെ പ്രൈവറ്റ് സെക്രട്ടറിയും സഹായിയും ചേർന്ന് ലഹരിമരുന്ന് കലർത്തിയ ദ്രാവകം നൽകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

മുംബൈ : ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വഴിത്തിരിവ്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സൊനാലിയുടെ പ്രൈവറ്റ് സെക്രട്ടറിയും സഹായിയും ചേർന്ന് ലഹരിമരുന്ന് കലർത്തിയ ദ്രാവകം നൽകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. എന്ത് ലഹരി മരുന്നാണ് നൽകിയതെന്ന് ആന്തരിക അവയവങ്ങളുടെ രാസപരിശോധനയിലെ വ്യക്തമാകുകയുള്ളുവെന്നാണ് പൊലീസ് അറിയിക്കുന്നത്. 

ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വടക്കൻ ഗോവയിലെ കേർലീസ് റെസ്റ്റോറന്‍റിൽ നിന്നുള്ള ദൃശ്യങ്ങളിൽ നടക്കാനാവാതെ ബുദ്ധിമുട്ടുന്ന സൊനാലിയെ താങ്ങി നിർത്തുന്നത് പിഎ സുധീർ സാംഗ്വാനാണ്. ഇയാളുടെ സഹായി സുഖ്വീന്തറും ദൃശ്യങ്ങളിലുണ്ട്. അതിന് ശേഷം അഞ്ച് മണിക്കൂറിനുള്ളിലാണ് സൊനാലി മരിക്കുന്നത്. ഇരുവരും ചേർന്ന് ലഹരി കലർത്തിയ ദ്രാവകം നൽകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചെന്ന് ഗോവാ പൊലീസ് പറഞ്ഞു. ഇത് കസ്റ്റഡിയിലുള്ള പ്രതികൾ സമ്മതിച്ചിട്ടുമുണ്ട്. 

ബിജെപി നേതാവ് സോണാലി ഫോഗട്ടിന്‍റെ മരണം: പേഴ്സണല്‍ സ്റ്റാഫടക്കം രണ്ടുപേര്‍ക്കെതിരെ കേസ്

എന്തൊക്കായാണ് കല‍ർത്തി നൽകിയതെന്ന് അറിയാൻ രാസപരിശോധനാ ഫലം കൂടി വരേണ്ടിയിരിക്കുന്നു. മരിക്കുന്നതിന് മുൻപ് വീട്ടിലേക്ക് വിളിച്ച സൊനാലി തനിക്ക് വിഷം കലർത്തി നൽകിയെന്ന് പറഞ്ഞതായാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഹൃദയാഘാതം മൂലമുള്ള മരണമെന്ന് പൊലീസ് ആദ്യമെടുത്ത നിലപാടിനെതിരെ രംഗത്ത് വരാൻ കുടുംബത്തെ പ്രേരിപ്പിച്ചതും ഇതാണ്.

'ഭക്ഷണത്തിൽ എന്തോ കലർത്തിയ പോലെ, അവൾ പറഞ്ഞു', ബിജെപി നേതാവ് സൊനാലി ഫോഗട്ടിന്‍റെ മരണം കൊലപാതകമെന്ന് സഹോദരി

സൊനാലിയെ പ്രതികൾ ലഹരി നൽകി നേരത്തെ ബാലത്സംഗം ചെയ്തിട്ടുണ്ടെന്നും ഇതിന്‍റെ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുമായിരുന്നെന്നും കുടുംബം ഇപ്പോൾ ആരോപിക്കുന്നുണ്ട്. സൊനാലി രാത്രി ചെലവഴിച്ച റസ്റ്റോറന്‍റിന്‍റെ ഉടമയെ ഇന്നലെ മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. 2008 ൽ ഒരു ബ്രിട്ടീഷ് കൗമാരക്കാരിയുടെ മരണത്തിലും ഈ ഹോട്ടലിനെതിരെ സമാന ആരോപണം ഉയർന്നിരുന്നു. 

ബിജെപി നേതാവും ടിവി താരവുമായ സോനാലി ഫോ​ഗട്ട് അന്തരിച്ചു