തട്ടിപ്പ് കേസ് പ്രതി തീഹാര്‍ ജയിലില്‍ 'വിഐപി സൗകര്യങ്ങള്‍ക്കായി' കൈക്കൂലി നല്‍കിയത് കോടികള്‍.!
പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാനും ജയില്‍ അധികൃതര്‍ ഒത്താശചെയ്തു. രണ്ടാഴ്ചത്തേക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് 60-75 ലക്ഷം രൂപയായിരുന്നു കൈക്കൂലി.
ദില്ലി: 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖര്‍ തിഹാര്‍ ജയിലില്‍ കൈക്കൂലി നൽകാൻ കോടികൾ ചെലവഴിച്ചതായി ദില്ലി പൊലീസ്.
ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും പ്രത്യേക സെല്ലില്‍ ഒറ്റയ്ക്ക് താമസിക്കാനുമാണ് ഇത്രയും പണം ചെലവഴിച്ചത്. ഇതുവഴിയാണ് ജയിലിലായിരുന്നിട്ടും കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്താന്‍ പ്രതിക്ക് കഴിഞ്ഞെന്നും പൊലീസ് കണ്ടെത്തി. സുകേഷിന് ജയിലിൽ വഴിവിട്ട സഹായം നൽകിയ ജയിൽ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായി ദില്ലി പൊലീസ് അറിയിച്ചു
തിഹാര്‍ ജയിലില്‍ ഒരു ബാരക്കില്‍ ഒറ്റയ്ക്കായിരുന്നു സുകേഷിന്റെ താമസം. ഇവിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാനും ജയില്‍ അധികൃതര്‍ ഒത്താശചെയ്തു. രണ്ടാഴ്ചത്തേക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് 60-75 ലക്ഷം രൂപയായിരുന്നു കൈക്കൂലി.
ഇത്തരത്തില്‍ മാസത്തില്‍ കോടിക്കണക്കിന് രൂപയാണ് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി നല്‍കിയെന്നാണ് കണ്ടെത്തൽ തട്ടിപ്പ് നടത്താനായി സുകേഷ് ഉപയോഗിച്ച മൊബൈല്‍ ഫോണും വിദേശ സിംകാര്‍ഡും ജയില്‍ ഉദ്യോഗസ്ഥരാണ് നല്‍കിയത്. ഇടയ്ക്ക് ചില അതിഥികളും ഇയാളെ കാണാന്‍ ജയിലിലെ ബാരക്കില്‍ എത്തിയിരുന്നു. പുറത്ത് വന്ന് സിസിടിവി ദൃശ്യങ്ങളിൽ ഒറ്റയ്‌ക്കൊരു ബാരക്കില്‍ സുകേഷ് കഴിയുന്നതും സിസിടിവിയില്‍ പതിയാതിരിക്കാന്‍ മുറിയുടെ ഒരുഭാഗം കിടക്കവിരി ഉപയോഗിച്ച് മറച്ചിരിക്കുന്നതും കാണാം.
സുകേഷിന്റെ കൈവശം നിന്നും മൊബൈൽ അടക്കം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സാമ്പത്തിക തട്ടിപ്പ് കേസില്‍ സുകേഷ് ചന്ദ്രശേഖര്‍, നടി ലീന മരിയ പോള്‍ എന്നിവരടക്കം 14 പേരെയാണ് ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.