നാല് മണിക്കൂറിൽ ആറിടങ്ങളിൽ മോഷണം; മാല മോഷ്ടാക്കളെ പേടിച്ച് കൊല്ലം നഗരം
തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് മോഷണം നടത്തിയതെന്നാണ് മാല നഷ്ടമായവര്‍ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി
കൊല്ലത്ത് തോക്ക് ചൂണ്ടി മാല മോഷണം. കൊല്ലം നഗരത്തിലും പരിസരപ്രദേശങ്ങളിലും ആയി നാല് മണിക്കൂറിനിടെ ആറ് ഇടങ്ങളിലാണ് മോഷണം നടന്നത്. ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിവരാണ് മോഷണം നടത്തിയത്. ശനിയാഴ്ച രാവിലെ മുതൽ ഉച്ചവരെയുള്ള സമയത്താണ് നാടിനെ ഭീതിയിലാക്കി മോഷണ പരമ്പര നടന്നത്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് മോഷണം നടത്തിയതെന്നാണ് മാല നഷ്ടമായവര്‍ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ബൈക്കിലെത്തിയ രണ്ടംഗ സംഘം തടഞ്ഞു നിർത്തിയ ശേഷം മാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നുവെന്നും ഇവർ പറഞ്ഞു.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് മോഷ്ടിച്ച ബൈക്കാണ് കൃത്യം നടത്താൻ പ്രതികൾ ഉപയോഗിച്ചതെന്നും പൊലീസ് കണ്ടെത്തി.
കുമ്പളം സ്വദേശിയായ യുവാവ് കുണ്ടറ റെയിൽവേ സ്റ്റേഷൻ പരിസരത്തു വച്ചുപോയ ബൈക്ക് ആണ് പ്രതികൾ ഉപയോഗിച്ചത്. ഈ ബൈക്കും ഹെല്‍മറ്റും ടൗണ്‍ അതിര്‍ത്തിയില്‍ നിന്നു പൊലീസ് കണ്ടെത്തി. പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ ഉടൻ പിടികൂടാൻ ആകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്