പൊലീസ് ഇൻസ്പെക്ടറെന്ന വ്യാജേന പണം തട്ടി; തലവൂർ സ്വദേശി അറസ്റ്റിൽ
പത്തനാപുരത്തേക്ക് സ്ഥലം മാറി എത്തിയാതണെന്ന് പറഞ്ഞ് പത്തനാപുരം സ്വദേശിയായ വീട്ടമ്മയെ അഭിലാഷ് കബളിപ്പിക്കുകയായിരുന്നു.
കൊല്ലം: പൊലീസ് ഇൻസ്പെക്ടർ എന്ന വ്യാജേന വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടിയ യുവാവിനെ കൊല്ലം പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നം ഒത്തുതീർപ്പാക്കാനെന്ന പേരിലാണ് യുവാവ് വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടിയത്.
തലവൂര്‍ നടുത്തേരി സ്വദേശി അഭിലാഷ് എന്ന മുപ്പത്തിയഞ്ചുകാരനാണ് പിടിയിലായത്.എരുമേലി ഇൻസ്പെക്ടറായിരുന്ന ആയിരുന്ന താന്‍ പത്തനാപുരത്തേക്ക് സ്ഥലം മാറി എത്തിയാതണെന്ന് പറഞ്ഞ് പത്തനാപുരം സ്വദേശിയായ വീട്ടമ്മയെ അഭിലാഷ് കബളിപ്പിക്കുകയായിരുന്നു.കുടുംബ പ്രശ്നം ഒത്തുതീര്‍പ്പാക്കാമെന്ന് വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ച് അഭിലാഷ് നാലായിരം രൂപ വാങ്ങി.
കുറച്ച് ദിവസം പൊലീസ് യൂണിഫോം ധരിക്കില്ലന്നും സിവില്‍ വേഷത്തിലാവും താൻ ജോലി ചെയ്യുക എന്നും അഭിലാഷ് പറഞ്ഞിരുന്നു. ഇതിൽ സംശയം തോന്നിയ വീട്ടമ്മ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. പത്തനാപുരം കോടതിയില്‍ ഹാജരാക്കിയ അഭിലാഷിനെ കോടതി റിമാന്‍ഡ് ചെയ്തു.