കോതമംഗലം പൂയംകുട്ടി വനത്തിനുളളിൽ ചാരായവും വാഷും കണ്ടെടുത്തു; ഒരാൾ പിടിയില്‍
കോതമംഗലത്തിനടുത്ത് പൂയംകുട്ടി വനത്തിനുളളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ചാരായവും വാഷും കണ്ടെടുത്തു. ഒരാൾ പിടിയിലായി.
കൊച്ചി: കോതമംഗലത്തിനടുത്ത് പൂയംകുട്ടി വനത്തിനുളളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ചാരായവും വാഷും കണ്ടെടുത്തു. ഒരാൾ പിടിയിലായി. മൂന്നു പേർ ഓടി രക്ഷപെട്ടു. ലോക്ക്ഡൗൺ കാലം ലക്ഷ്യമിട്ട് പൂയം കുട്ടി വനത്തിനുളളിൽ വ്യാജമദ്യം ഉണ്ടാക്കുന്നെന്നായിരുന്നു എക്സൈസ് സംഘത്തിന് കിട്ടിയ വിവരം.
ഇതേത്തുടർന്നാണ് വനത്തിനുളളിൽ പരിശോധന നടത്തിയത്. 70 ലീറ്റർ ചാരായവും 200 ലീറ്റർ വാഷും കണ്ടെടുത്തു. വാറ്റുപകരണങ്ങളുമായി പൂയംകുട്ടി സ്വദേശി കാഞ്ഞിരത്തുങ്കൽ മാത്യു തോമസ് പിടിയിലായി. ഒപ്പമുണ്ടായിരുന്ന പൂയംകുട്ടി സ്വദേശികളായ ബോസ്, കുട്ടായി, വിജി എന്നിവർ ഓടി രക്ഷപ്പെട്ടു.
ലോക്ക്ഡൗൺ കാലത്ത് ചാരായം വാറ്റി വലിയ വിലയ്ക്ക് വിറ്റിരുന്നെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പ്രതികളായ നാലുപേരും ലാഭം തുല്യമായി പങ്കിട്ടെടുക്കുകയായിരുന്നു. പൂയംകുട്ടി വനമേഖലയിൽ കൂടുതൽ സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന നടത്തുമെന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡ് അറിയിച്ചു.