നാല് വയസുകാരിയുടെ കൊലപാതകം; പ്രതി കുറ്റക്കാരിയെന്ന് കണ്ടെത്തി
കുട്ടിയുടെ രക്ഷിതാക്കളോടുള്ള വ്യക്തി വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അന്വേഷിച്ചെത്തിയ രക്ഷിതാക്കളോട് കുട്ടിയെ ചിലർ തട്ടിക്കൊണ്ട് പോയെന്ന് ഷൈലജ തെറ്റിദ്ധരിപ്പിച്ചു
തൃശൂര്‍: തൃശൂർ പാഴായിയിൽ നാല് വയസുകാരിയെ പുഴയിൽ മുക്കി കൊന്ന കേസിൽ പ്രതി കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. ഒല്ലൂർ സ്വദേശി ഷൈലജയെയാണ് തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും.
2016 ഓക്ടോബർ 13 നാണ് കണ്ണൂർ സ്വദേശി രഞ്ജിത്തിന്റെയും പാഴായി സ്വദേശിനി നീഷ്മയുടേയും മകൾ മേഭയെ മണലിപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വഷണത്തിലാണ് കുട്ടിയുടെ അമ്മായി ഷൈലജ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.
കുട്ടിയുടെ രക്ഷിതാക്കളോടുള്ള വ്യക്തി വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അന്വേഷിച്ചെത്തിയ രക്ഷിതാക്കളോട് കുട്ടിയെ ചിലർ തട്ടിക്കൊണ്ട് പോയെന്ന് ഷൈലജ തെറ്റിദ്ധരിപ്പിച്ചു. ജില്ലാ കോടതിയില്‍ ചരിത്രത്തിലാദ്യമായി പ്രധാന സാക്ഷികളുടെ വിചാരണയും തെളിവെടുപ്പും വീഡിയോ കോൺഫറൻസിംഗ് വഴിയാണ് നടത്തിയത്.
കൊല്ലപ്പെട്ട മേഭയുടെ രക്ഷിതാക്കളായ രഞ്ജിത്തും, നീഷ്മയും ഓസ്ട്രേലിയയിലെ മെൽബണിലാണ് ജോലി ചെയ്തിരുന്നത്. ഇവർക്ക് വിസ കിട്ടാത്തതിനാലാണ് തെളിവെടുപ്പ് വീഡിയോ കോൺഫറൻസിംഗ് വഴിയാക്കിയത്.