മാങ്കുളം റേഞ്ച് ഓഫിസറെ കെട്ടിയിട്ട് തല്ലുമെന്ന് സി പി ഐ ലോക്കൽ സെക്രട്ടറി പ്രവീൺ ജോസിന്‍റെ ഭീഷണി. ഭീഷണി സംബന്ധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ മൂന്നാർ പൊലീസിൽ പരാതി നൽകി.

മാങ്കുളം: ഇടുക്കി മാങ്കുളത്ത് സംയുക്ത പരിശോധനയ്ക്ക് എത്തിയ റവന്യു-വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സി പി ഐ നേതാവിന്റെ ഭീഷണി. മാങ്കുളം റേഞ്ച് ഓഫിസറെ കെട്ടിയിട്ട് തല്ലുമെന്ന് സി പി ഐ ലോക്കൽ സെക്രട്ടറി പ്രവീൺ ജോസിന്‍റെ ഭീഷണി.

Add Asianetnews as a Preferred SourcegooglePreferred

ഭീഷണി സംബന്ധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ മൂന്നാർ പൊലീസിൽ പരാതി നൽകി.മുമ്പ് ആനക്കുളം റേഞ്ച് ഓഫിസറെ ഭീഷണിപ്പെടുത്തിയതിനും ലോക്കൽ സെക്രട്ടറിക്കെതിരെ കേസുണ്ട്. മാങ്കുളം ടൌണില്‍ കൊണ്ടു പോയി കെട്ടിയിട്ട് തല്ലും. സ്ഥലം മാറ്റാത്തത് കെട്ടിയ്ട്ട് തല്ലാന്‍ വേണ്ടിയാണ്. തല്ലുമെന്നത് തങ്ങളുടെ തീരുമാനമാണെന്നുമാണ് ഭീഷണി.

മാങ്കുളം അമ്പതാംമൈലിൽ വനംവകുപ്പ് നിർമിച്ച ട്രെഞ്ചിനെചൊല്ലിയുള്ള ത‍ർക്കമാണ് വനപാലകരെ ഭീഷണപ്പെടുത്തുന്നതിലേക്ക് എത്തിച്ചത്. മണ്ണിടിച്ചിലിന് കാരണമായേക്കാവുന്ന കിടങ്ങ് ഇടിച്ച് നിരത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ജില്ലകളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് തഹസീൽദാർ, ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംയുക്ത പരിശോധനയ്ക്ക് എത്തിയത്. ഈ പരിശോധനയ്ക്ക് ഒടുവിലായിരുന്നു വനപാലകർക്ക് എതിരെയുള്ള സിപിഐ ലോക്കൽ സെക്രട്ടറി പ്രവീൺ ജോസിന്‍റെ ഭീഷണി.


കാട്ടാനകളെ തടയാനെന്ന പേരിൽ വനംവകുപ്പ് ഓഫീസ് സംരക്ഷിക്കാനാണ് ട്രഞ്ച് നിർമിച്ചതെന്നും നാട്ടുകാർക്ക് ഇതുകൊണ്ട് പ്രയോജനമില്ലെന്നുമാണ് സിപിഐയുടെ ആരോപണം. ഇത് ചോദ്യം ചെയ്തപ്പോൾ വനംവകുപ്പ് ജീവനക്കാർ മോശമായി സംസാരിച്ചെന്നും ഇതേത്തുടർന്നുള്ള രോഷപ്രകടനമാണുണ്ടായതെന്നും പ്രവീൺ വിശദീകരിച്ചു. വനപാലകരുടെ പരാതിയിൽ അന്വേഷണം നടത്തി നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.