കഴുത്തിൽ പ്ലാസ്റ്റിക് കയർ, മുറിയുടെ വാതിൽ തുറന്നിട്ട നിലയിൽ; സിപിഎം നേതാവിന്റെ മരണത്തിൽ ദുരൂഹത
ശരീരത്തിന്റെ ഒരു ഭാഗം തളർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയുടെ അടുത്ത് നിന്ന് വീട്ടിൽ തിരിച്ചെത്തിയ രാജീവിനെ മുറിക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
പാറ്റ്ന: സിപിഎം ജില്ലാ കമ്മിറ്റിയംഗത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാറിലെ ബെഗുസരായി ജില്ലയിലെ സിപിഎം നേതാവ് രാജീവ് ചൗധരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിഹാറിലെ മനോപൂറിൽ ഭഗ്‌വാൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
രാജീവ് ചൗധരിയെ കൊലപ്പെടുത്തിയതാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ തളർവാതം വന്ന് ചികിത്സയിലാണ്. ശരീരത്തിന്റെ ഒരുഭാഗം തളർന്ന പൂനം ദേവിയെ ബെഗുസരായിയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഭാര്യയുടെ അടുത്ത് നിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയ രാജീവ്, ആസ്ബസ്റ്റോസ് ഉപയോഗിച്ച് നിർമ്മിച്ച തന്റെ മുറിക്കകത്ത് കയറി കിടന്നു. ഇദ്ദേഹത്തിന്റെ പിതാവ് നാരായൺ ചൗധരി മാത്രമാണ് വീട്ടിൽ ഈ സമയത്തുണ്ടായിരുന്നത്.
രാവിലെ രാജീവിന്റെ മുറി തുറന്നിട്ട നിലയിലായിരുന്നു. കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുക്കിയിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് ഇത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന നിഗമനത്തിലെത്താനായില്ല. ഭഗ്‌വാൻപൂർ എസ്എച്ച്ഒ ദീപക് കുമാർ, എഎസ്ഐ വിനോദ് കുമാർ പതക് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.