വളാഞ്ചേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തി: 40 ദിവസം മുമ്പ് കാണാതായ 21കാരിയുടേതെന്ന് സംശയം
40 ദിവസം മുമ്പ് കാണാതായ 21കാരിയെന്ന് സംശയത്തിലാണ് നാട്ടുകാരും പൊലീസുമുള്ളത്. കിഴക്കപറമ്പാട്ട് കബീറിൻറെ മകൾ സുബീറ ഫർഹത്തിനെയാണ് മാർച്ച് 10 മുതൽ കാണാതായത്.
മലപ്പുറം: വളാഞ്ചേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ പെൺകുട്ടിയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. കുഴിച്ചിട്ട നിലയിലുള്ള മൃതദേഹം അഴുകിയ നിലയിലാണുള്ളത്. കഞ്ഞിപ്പുര ചോറ്റൂരിലാണ് സംഭവം. മൃതദേഹം പ്രദേശത്ത് നിന്നും 40 ദിവസം മുമ്പ് കാണാതായ 21കാരിയെന്ന് സംശയത്തിലാണ് നാട്ടുകാരും പൊലീസുമുള്ളത്. കിഴക്കപറമ്പാട്ട് കബീറിൻറെ മകൾ സുബീറ ഫർഹത്തിനെയാണ് മാർച്ച് 10 മുതൽ കാണാതായത്. സംഭവത്തെ തുടർന്ന് തിരൂർ ഡിവൈ.എസ്.പി സുരേഷ് ബാബുവിൻറെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
ചൊവ്വാഴ്ച വൈകുന്നരമാണ് കാണാതായ സുബീറ ഫർഹത്തിൻറെ വീടിന് 300 മീറ്ററോളം അകലെയായി കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. സുബീറ ഫർഹതിനെ മാർച്ച് 10 മുതലാണ് കാണാതായത്. വെട്ടിച്ചിറയിലെ ഡെന്റൽ ക്ലിനിക്കിലെ സഹായിയായ സുബീറ ഫർഹത്ത് കാണാതായ ദിവസം രാവിലെ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്കിറങ്ങിയ ദൃശ്യങ്ങൾ തൊട്ടപ്പുറത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ജോലിക്കെത്താതിൽ ക്ലിനിക്കിലെ ഡോക്ടർ വീട്ടുകാരെ വിവരമറിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
വളാഞ്ചേരിയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവതിയെ ഇതുവരെ കണ്ടെത്തിയില്ല
കാണാതായതിന് ശേഷം സുബീറയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായത് അന്വേഷണത്തെ കാര്യമായി ബാധിച്ചു.പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ഫോൺ വിവരങ്ങളും പരിശോധിച്ചെങ്കിലും സംശയാസ്പദമായ രീതിയിൽ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. അതേസമയം കേസിൽ ഒരാൾ കസ്റ്റഡിയിലായതാണ് വിവരം.