മാള സ്വദേശിയുടെ കാർ റെന്റിന് എടുത്ത ശേഷം പണയം വച്ച കേസിലാണ് നിതിൻ ലൂക്കോസടക്കം രണ്ട് പേരെ മാള പൊലീസ് അറസ്റ് ചെയ്തത്.

ഇടുക്കി : ഇടുക്കിയിലെ ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ (SFI) നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തട്ടിപ്പ് കേസിൽ അറസ്റ്റിൽ. കെ.എസ്.യു നേതാവ് നിതിൻ ലൂക്കോസാണ് തട്ടിപ്പ് കേസിൽ അറസ്റ്റിലായത്. മാള സ്വദേശിയുടെ കാർ റെന്റിന് എടുത്ത ശേഷം പണയം വച്ച കേസിലാണ് നിതിൻ ലൂക്കോസടക്കം രണ്ട് പേരെ മാള പൊലീസ് അറസ്റ് ചെയ്തത്. മാള സ്വദേശി സജീവന്റെ വാഹനമാണ് സംഘം തട്ടിയെടുത്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ധീരജ് കേസിലെ എട്ട് പ്രതികളിലൊരാളായ നിതിന് നേരത്തെ ഈ കേസിൽ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നു. 

ധീരജ് കേസ്, മുഖ്യപ്രതികൾ യൂത്ത് കോൺഗ്രസ് - കെഎസ്യു നേതാക്കൾ 

ഇടുക്കി ഗവ: എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയും എസ് എഫ് ഐ (SFI) നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസില്‍ (Dheeraj murder case) പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ നിഖിൽ പൈലിയെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സ‍മർപ്പിച്ചിട്ടുള്ളത്. ആകെ എട്ടു പ്രതികളാണുള്ളത്. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കൽ, പട്ടികജാതി പട്ടികവർഗ പീഢന നിരോധന നിയമം, അന്യായമായി സംഘം ചേരൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 600 ഓളം പേജുള്ളതാണ് കുറ്റപത്രം. 160 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. അതേസമയം ധീരജിനെ കുത്തിയ കത്തി ഇനിയും കണ്ടെത്താനായിട്ടില്ലെന്നും കുറ്റപത്രം പറയുന്നു.

കേസിലെ മുഖ്യതെളിവായ കത്തി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നതാണ് പൊലീസിനെ കുഴക്കുന്നതാണ്. രക്ഷപ്പെടുന്നതിനിടെ ഇടുക്കി കളക്ടറേറ്റിനു മുന്നിലുള്ള വനമേഖലയിൽ കത്തി ഉപേക്ഷിച്ചെന്നാണ് നിഖിൽ പൈലി പൊലീസിനോട് പറഞ്ഞിരുന്നത്. നിഖിലിനെ എത്തിച്ച് തെരച്ചിൽ നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല. ജനുവരി പത്തിനാണ് കോളേജ് തിരഞ്ഞെടുപ്പിനിടയിലുണ്ടായ ത‍ർക്കത്തിനിടെ ഇടുക്കി ഗവ: എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ കൊല്ലച്ചെയ്യപ്പെടുന്നത്. കേസിൽ പിടിയിലായ ഒന്നാം പ്രതി നിഖിൽ പൈലി ഒഴികെയുള്ളവ‍ർക്ക് ജാമ്യം ലഭിച്ചിരുന്നു.