മീൻപിടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം, വാടക ഗുണ്ടകളടക്കം വീടുകയറി ആക്രമിച്ചു, ആറ് പേര്‍ അറസ്റ്റില്‍
മീൻപിടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെതുടർന്ന് ഗുണ്ടാ ആക്രമണം. വാടക ഗുണ്ടകളടക്കം വീടുകയറി നടത്തിയ ആക്രമണത്തിൽ രണ്ടുപേർക്ക് സാരമായി പരിക്കേറ്റു
കൊല്ലം: മീൻപിടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെതുടർന്ന് ഗുണ്ടാ ആക്രമണം. വാടക ഗുണ്ടകളടക്കം വീടുകയറി നടത്തിയ ആക്രമണത്തിൽ രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. സംഭവത്തിൽ ആറുപേരെ പൊലീസ് അറസ്റ്റ്ചെയ്തു.
നെടുവന്നൂര്‍കടവ് മീന്‍മൂട്ടിക്ക് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. മാരകായുധങ്ങളുമായി താമസസ്ഥലത്ത് അതിക്രമിച്ച് കയറിയ സംഘം അവിടെ ഉണ്ടായിരുന്ന രണ്ടുപേരെ ആക്രമിക്കുകയായിരുന്നു.
തലയ്ക്കും കഴുത്തിനും വേട്ടേറ്റ അജയന്റേയും മധുവിന്റെയും നില ഗുരുതരമാണ്. ഇരുവരുടെയും നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും എട്ടോളം വരുന്ന അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച് രണ്ടു വഹാനങ്ങളിലായി കടന്നുകളഞ്ഞു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ കുളത്തുപ്പുഴ പൊലീസാണ് രക്തം വാര്‍ന്ന് അവശനിലയിൽ കിടന്ന ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മീന്‍മുട്ടി കടവില്‍ മീന്‍ പിടിക്കുന്നത് സംബന്ധിച്ച തര്‍ക്കത്തിലെ വൈരാഗ്യമാണ് ആക്രമണത്തിൽ എത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കുളത്തുപ്പുഴ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കേസില്‍ രണ്ട് പ്രതികള്‍ ഒളിവിലാണ് എന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും കുളത്തുപ്പുഴ പോലീസ് പറഞ്ഞു.